കാൽലക്ഷം പേരുടെ സൈബർ സേന രൂപീകരിക്കാൻ കോൺഗ്രസ് ഒരുങ്ങിയിരിക്കുകയാണ്.5147 ബൂത്തുകൾക്കും ഒരാൾവീതം എന്ന നിലയ്ക്കാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി നിർവ്വാഹക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം നേതൃത്വം അവതരിപ്പിച്ചു.അതെ സമയം നിലവിൽ കോൺഗ്രസിന് പ്രത്യേക ഐടി സെൽ ഉണ്ട്. വിടി ബൽറാമാണ് മീഡിയ സെല്ലിന്റെ ചെയർമാൻ. ഡോ പി സരിനാണ് കൺവീനർ. സെല്ലിന് കീഴിൽ സംസ്ഥാന തലത്തിൽ 26 പേർ അടങ്ങുന്ന കോർ കമ്മിറ്റിയുണ്ട്. കൂടാതെ അഞ്ച് പേർ വീതമുള്ള ഡിസ്ട്രിക് ടാസ്ക് ഫോഴ്സും ഉണ്ട്. 70 പേരാണ് ഈ ടാസ്ക് ഫോഴ്സിൽ അംഗങ്ങളായിട്ടുള്ളത്.
മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഞ്ച് പേർക്കായിരിക്കും ഒരു മണ്ഡലത്തിന്റെ ചുമതല. ഇത്തരത്തിൽ 700 പേരെയാകും നിയമിക്കുക. കോൺഗ്രസ് മണ്ഡലം കമ്മിറ്റി അടിസ്ഥാനത്തിലും ബൂത്ത് കമ്മിറ്റി അടിസ്ഥാനത്തിലും അംഗങ്ങളെ നിയോഗിക്കും. ബൂത്ത് കമ്മിറ്റികളിൽ ഒരാളെ വീതമായിരിക്കും ചുമതലപ്പെടുത്തുക. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് നേതൃത്വം ഔദ്യോഗികമായി കടന്നിട്ടില്ലെങ്കിലും നിലവിൽ സ്ഥാനാർത്ഥി ചർച്ചകൾ പാർട്ടിയിൽ സജീവമായിരിക്കുകയാണ്. സിറ്റിംഗ് എംപിമാർ തന്നെ വീണ്ടും മത്സരിക്കട്ടെയെന്നതാണ് ഹൈക്കമാന്റ് നിർദ്ദേശം. എന്നാൽ കെ പി സി സി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ സുധാകരനെ വീണ്ടും നേതൃത്വം മത്സരിപ്പിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
അതെ സമയം കോൺഗ്രസിന് അനുകൂലമാണ് സാഹചര്യം എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കോൺഗ്രസിന് വേണ്ടി കർണാടക പിടിക്കാൻ തന്ത്രം മെനഞ്ഞ സുനിൽ കൊനുഗലുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക സർവ്വേകളും അദ്ദേഹത്തിന്റെ ടീം നടത്തിയിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.