ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ പരാമർശിച്ചത് വനം മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് മനേകാഗാന്ധി പറഞ്ഞതായി, ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഇത്തരത്തിൽ ഒരു സംഭാഷണവും അവരുമായി നടത്തിയിട്ടില്ല. ആന കൊല്ലപ്പെട്ട സംഭവത്തിൽ ഒരു ജില്ലയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല.
കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ 67 കാട്ടാനകൾ മാത്രമാണ് അസ്വാഭാവിക മരണത്തിനിരയായത്. വന്യജീവി സംരക്ഷണവും നാട്ടാന പരിപാലനവും കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. വസ്തുതകൾ ഇതായിരിക്കെ അറുന്നൂറിലധികം ആനകൾ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള പ്രചരണം യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. മനേകാ ഗാന്ധി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വിവാദമായപ്പോൾ അതിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അതിൽ വനം മന്ത്രിയെയോ സംസ്ഥാന സർക്കാരിനെയോ കരുവാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു