പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് നാട്ടിലെത്തിയിരുന്നു. നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇദ്ദേഹം ദുബായിൽ ആയിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ ജോർജിയയിലേക്ക് കടന്നു എന്നും വാർത്തകളുണ്ടായിരുന്നു.
ഏതാണ്ട് 39 ദിവസത്തിനു ശേഷമാണ് ഇദ്ദേഹം നാട്ടിൽ മടങ്ങിയെത്തുന്നത്. നാട്ടിലെത്തിയ ശേഷം ഇദ്ദേഹം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി എന്നാണ് റിപ്പോർട്ട്. നാട്ടിൽ എത്തിയാൽ ഉടനെ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് ദുബായിൽ നിന്നുള്ള വിമാനത്തിൽ ഇദ്ദേഹം കൊച്ചിയിലെത്തിയത്. എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് പാസ്പോർട്ട് എമിഗ്രേഷൻ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു.
വ്യാഴാഴ്ച വരെ ഹൈക്കോടതി ഇദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് താരം മടങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് കേസിനെ നിയമപരമായി നേരിടുമെന്ന് ഇദ്ദേഹം പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ വിശ്വാസമുണ്ട് എന്നും താരം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയും ചെയ്തു. എന്തിനു ഒളിവിൽപോയി എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഭാര്യ സ്മിതയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആലുവയിലെ ക്ഷേത്രത്തിലാണ് ഇരുവരും ദർശനം നടത്തിയത്.