കെബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് യുഡിഎഫ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഗണേഷിനെതിരെ തിരിഞ്ഞിരിക്കുന്നത്.ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് 19ന് മാര്‍ച്ച് നടത്തും.അതേസമയം കൊട്ടാരക്കര കോടതിയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിയമോപദേശം അടക്കം തേടി മുന്നോട്ട് പോകാന്‍ തീരുമാനം.ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ പോകുന്നു എന്നറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം യുഡിഎഫ് എടുത്തിരിക്കുന്നത്. സോളാര്‍ കേസില്‍ കോണ്‍ഗ്രസിനുള്ളിലെ പോരാണ് ഉമ്മന്‍ ചാണ്ടിയെ കേസില്‍ അകപ്പെടുത്തിയതെന്ന ഭരണപക്ഷത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ പ്രതിഷേധം.
മറ്റൊന്ന്, ഉമ്മന്‍ ചാണ്ടിക്കെതിരായ തന്റെ മുന്‍ പ്രസ്താവനകളില്‍ വലിയ പാകപ്പിഴവ് ഉണ്ടായിപ്പോയെന്നാണ് പിസി ജോർജും വ്യക്തമാക്കി. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന സ്വഭാവമുള്ള വ്യക്തിയായിരുന്നു ഞാന്‍. ഈ സ്ത്രീയോട് ഉമ്മന്‍ ചാണ്ടി മോശമായി പെരുമാറിയെന്ന പ്രസ്താവന വന്നപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തു. അവർ എന്നോട് വന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചു. ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞ സാഹചര്യങ്ങളൊക്കെ നോക്കിയപ്പോള്‍ ഞാന്‍ അങ്ങോട്ട് തെറ്റിദ്ധരിച്ചു പോയി. അതോടെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിച്ചതെന്നുമാണ് പിസി ജോർജ് പറയുന്നത്.
തങ്ങളുടെ കൈയില്‍ ലഭിച്ച സോളാര്‍ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നാണ് കെ ബി ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജും വ്യക്തമാക്കുന്നത്. ആര്. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. കെ.ബി. ഗണേഷ്കുമാര് കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. കേസില്‍ ഗണേഷ്കുമാര് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴികൊടുത്തു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.