യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
(പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്) നിരോധിത പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചർച്ചയായത്. 2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമം എന്നു സിപിഎം വിശേഷിപ്പിച്ചിരുന്ന യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും തിരുത്താൻ പൊലീസും സർക്കാരും തയാറായില്ല.സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ മറ്റു വഴിയില്ലാതായി. ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കി. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുത്തു. ഇതിനെതിരെ സർക്കാർ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. യുഎപിഎ ചുമത്തി എൻഐഎക്കു വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്ന ആരോപണം ബാക്കിയായി.
10 മാസത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 9ന് അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസികൾ ഉയർത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നൽകിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിരുന്നു.