മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ഷാഫി. ഒരേസമയം സൂപ്പർതാരങ്ങളെ വെച്ചും യുവതാരങ്ങളെ വെച്ചും ഷാഫി ധാരാളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിലധികവും കോമഡി പശ്ചാത്തലത്തിൽ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഷാഫിയുടെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവും അനശ്വരമാക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിലൊന്ന്.
വലിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് ആയിരുന്നു. ഇതിനു മുമ്പ് കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിൽ മാത്രമാണ് മമ്മൂക്ക ഒരു മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മമ്മൂട്ടിയുടെ ശിവൻ എന്ന കഥാപാത്രത്തെ. മമ്മൂട്ടിയുടെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ ലാലിൻറെ സത്യൻ എന്ന കഥാപാത്രവും ഉണ്ടായിരുന്നു. മമ്മൂട്ടി – ലാൽ പിന്നീട് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായി മാറുകയും ചെയ്തു.
എന്നാൽ ഈ സിനിമ മമ്മൂട്ടിയേയും ലാലിനെയും വച്ച് ആയിരുന്നില്ല ആദ്യം പ്ലാൻ ചെയ്തത് എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സംവിധായകൻ. അന്നത്തെ യുവതാരങ്ങളെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു ഈ ചിത്രം എഴുതിയത്. അവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള തമാശകൾ ആയിരുന്നു ചിത്രത്തിൽ എഴുതിയത്. പൃഥ്വിരാജും ജയസൂര്യയും ആയിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യം മനസ്സിൽ ഉണ്ടായിരുന്നത്. പിന്നീട് യാദൃശ്ചികമായി ഈ കഥാപാത്രങ്ങൾ മമ്മൂക്കയുടെ പക്കൽ എത്തുകയായിരുന്നു. ഒരു എഫ്എം റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
“ഈ സിനിമ ആദ്യം പ്ലാൻ ചെയ്തത് അന്നത്തെ യുവതാരങ്ങളെ വച്ചാണ്. പൃഥ്വിരാജും ജയസൂര്യയും ആയിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. പിന്നീടായിരുന്നു മമ്മൂക്കയോട് ഈ കഥ പറയുന്നത്. അങ്ങനെ അത് സംഭവിക്കുകയും ചെയ്തു. യുവതാരങ്ങളെ മാറ്റി സീനിയർ താരങ്ങളെ വെച്ചിട്ട് പോലും തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഞങ്ങൾ വരുത്തിയില്ല. എന്നിട്ടും യുവതാരങ്ങൾ ചെയ്യുന്നതിനും മുകളിൽ പോയി അവരുടെ പെർഫോമൻസ്. അത് അവരുടെ എക്സ്പീരിയൻസ് കൊണ്ടാണ്” – ഷാഫി വെളിപ്പെടുത്തുന്നു.