പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎസ് ഹംസയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് .മുസ്ലീം ലീഗ് പെയ്ഡ് സർവ്വെ നടത്തി പൊന്നാനിയിൽ ജയിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.മലയാളം വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അഭിമുഖത്തിന്റെ പൂർണരൂപം ഇങ്ങനെ ആണ്.പൊന്നാനി ലീഗിന്റെ പൊന്നാപുരം കോട്ടയാണെന്ന് വെറുതെ പറയുന്നതാണ്. ലീഗ് ഇവിടെ ജയിക്കുന്നത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ വരവിന്റെ കുത്തൊഴുക്കിൽ സംഭവിച്ച വിജയമാണ്. അതിന് മുൻപ് വെറും 25,000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. അതിനും മുൻപത്തെ തിരഞ്ഞെടുപ്പിൽ മറ്റ് ചില ഘടകങ്ങൾ കൊണ്ടായിരുന്നു.
ഇത്തവണ ഒരുപാട് അനുകൂല ഘടകങ്ങൾ ഉണ്ട്. ജയിച്ച് പോയ ലീഗ് എംപിമാർ സംഘപരിവാറിനെ പേടിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. അവർ സംഘപരിവാറിന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ ശ്രമിക്കുകയാണ്, സംഘപരിവാറിനെ വിമർശിക്കാൻ ഭയക്കുന്നു. എൻഐഎ ബില്ല് വോട്ടിനിട്ടപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്യാതിരുന്നു. മുത്തലാഖ് വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന് തലേന്ന് നാട്ടിലേക്ക് മടങ്ങി. യുഎപിഎ ചർച്ചയിൽ പങ്കെടുക്കാതിരുന്നു. ഇത്തരത്തിവ് സംഘപരിവാറിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ് ചെയ്തത്. ഇവിടുത്തെ ജനങ്ങൾ ഇതൊക്കെ മനസിലാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ പാഴായിപ്പോയ പരീക്ഷണങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പൊന്നാനി രാഷ്ട്രീയമായി ചിന്തിക്കും.
ലീഗിന് വോട്ട് ചെയ്തിരുന്ന പല ഘടകങ്ങളും അവരുടെ പോഷക സംഘടനകളും ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്നതാണ് പ്രത്യേകത. അതിൽ സമസ്ത ഉണ്ടാകാം വനിതാ ലീഗും എംഎസ്എഫുമൊക്കെ ഉണ്ടാകാം.ഇഷ്ടപ്പെട്ട അഞ്ഞൂറോ ആയിരമോ ആളുകളെ ഉണ്ടാക്കിയെടുക്കാൻ പണിയില്ലല്ലോ. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി-ജലീൽ പോര് നടക്കുമ്പോൾ സർവ്വേകൾ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നല്ലേ? അതുപോലെ മജീദ് സാഹിബ് മത്സരിച്ച് പരാജയപ്പെട്ടപ്പോഴും മറിച്ചായിരുന്നു സർവ്വേകൾ. അന്വേഷണാത്മക പത്രപ്രവർത്തനമൊന്നും നടക്കുന്നില്ലല്ലോ. അതുകൊണ്ട് ഇത്തരം സർവ്വേകളിൽ വിശ്വസിക്കുന്നില്ല.