കേരള സർവ്വകലാശാലാ കവാടത്തിൽ സ്ഥാപിച്ച ബാനർ നീക്കം ചെയ്യാനുള്ള വൈസ് ചാൻസലറുടെ ഉത്തരവ് അവഗണിച്ച് എസ്എഫ്ഐ. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ ഉത്തരവാണ് എസ്എഫ്ഐ അവഗണിച്ചത്. കാമ്പസ്സിന്റെ മുഖ്യ കവാടത്തില് സ്ഥാപിച്ച ബാനർ നീക്കണമെന്നായിരുന്നു രജിസ്ട്രാർക്ക് വിസി നൽകിയ ഉത്തരവ്.അതെ സമയം മിസ്റ്റർ സങ്കി ഖാൻ, യൂണിവേഴ്സിറ്റീസ് ആർ നോട്ട് യുവർ ആൻസസ്ട്രൽ പ്രോപ്പർട്ടി” എന്നെഴുതിയ ബാനർ നീക്കം ചെയ്യാനാണ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സർവ്വകലാശാലാ രജിസ്ട്രാറോട് ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ തനിക്ക് സാധിച്ചില്ലെന്ന് രജിസ്ട്രാർ വൈസ് ചാൻസലറെ അറിയിച്ചതായാണ് വിവരം. സെനറ്റിൽ നിന്നും എസ്എഫ്ഐയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് രജിസ്ട്രാർ വിസിയെ അറിയിച്ചു.
കേരള സർവ്വകലാശാല വിസിയുടെ അധിക ചുമതല വഹിക്കുന്ന മോഹൻ കുന്നുമ്മൽ ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസലറാണ്. 2019ലാണ് ഇദ്ദേഹം ആരോഗ്യ സർവ്വകലാശാലാ വിസിയായി ചുമതലയേൽക്കുന്നത്. സര്ക്കാർ നോമിനിയെ വെട്ടി മോഹൻ കുന്നുമ്മലിനെ വിസിയായി ഗവർണർ അവരോധിച്ചത് വിവാദമായിരുന്നു. സംഘപരിവാർ അനുകൂലിയാണ് വിസി എന്ന ആരോപണമാണ് ഉയർന്നിരുന്നത്. മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനുമായി അടുത്ത ബന്ധമുള്ളയാളാണ് മോഹൻ കുന്നുമ്മലെന്ന ആരോപണവും അന്നുയർന്നു. എങ്കിലും പരസ്യ പ്രതികരണങ്ങൾക്ക് അന്ന് ആരോഗ്യമന്ത്രിയായിരുന്ന ശൈലജട്ടീച്ചറോ മറ്റാരെങ്കിലുമോ മുതിർന്നില്ല. മോഹൻ കുന്നുമ്മലിനു മുമ്പ് വിസിയായിരുന്ന ഡോ. വി.പി മഹാദേവൻ പിള്ളയുമായി ആരിഫ് മുഹമ്മദ് ഖാൻ സ്വരച്ചേർച്ചയിലായിരുന്നില്ല.
ഗവർണർക്കെതിരായ സമരങ്ങൾ എസ്എഫ്ഐ കഴിഞ്ഞദിവസവും തുടർന്നു. പട്ടത്ത് ദന്തഡോക്ടറെ സന്ദർശിച്ച് മടങ്ങുകയായിരുന്ന ഗവർണർക്കു നേരെ എസ്എഫ്ഐ കരിങ്കൊടി കാട്ടി. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന്റെ നേതൃത്വത്തിൽ എട്ടു പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.