ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൗരഭ് സക്സേനയാണ് ശിക്ഷ വിധിച്ചത്.2020 സെപ്റ്റംബര്‍ 19-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അനിത ദേവിയെ അരിവാള്‍ കൊണ്ടാണ് പന്നലാല്‍ ആക്രമിച്ചത്. ഭാര്യ വീണ്ടുമൊരു പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്ന് ഒരു പുരോഹിതന് പറഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.
അനിതയെ ബുദൗണ്‍ പോലീസ് തക്ക സമയത്ത് ഡല്‍ഹിയിലെ സഫ്ദാര്ജംഗ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അനിതയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 313 വകുപ്പുകള്‍ പ്രകാരമാണ് പന്നലാലിനെതിരെ പോലീസ് കേസെടുത്തത്. 2021-ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് നിയമത്തോട് യാതൊരു ഭയവുമില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒപ്പം 50,000 രൂപ പിഴശിക്ഷയും കോടതി വിധിച്ചു. ഒരു വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ല ഇത്, മറിച്ച് സമൂഹത്തിന് കൂടെ എതിരാണെന്ന് പരിഗണിച്ചായിരുന്നു കോടതിവിധി.