കാത്തിരിപ്പിനൊടുവിൽ ഇന്ന് പുതുപ്പള്ളിയിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തിതുടങ്ങി.രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ തുടരും. 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളുമാണ്.അതെ സമയം മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിനുശേഷം ഇന്ന് പോളിങ്ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. തികഞ്ഞ പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തിലും ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസ് പങ്കുവെക്കുന്നത്. ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് ജെയ്ക്ക് വ്യക്തമാക്കി.
മറ്റൊന്ന് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമാണിതെന്നും ഈ ദിവസത്തെ അദ്ദേഹം വിശേഷിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം മികച്ച ചിന്തയോടെ വിനിയോഗിക്കുന്ന ദിനമായിട്ട് വേണം ഇതിനെ കാണാനെന്നും ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തെരഞ്ഞെടുപ്പെന്നും ജെയ്ക്ക് പറഞ്ഞു. കണിയാംകുന്ന സർക്കാർ സ്കൂളിലാണ് ജെയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിനുശേഷം എട്ട് പഞ്ചായത്തിലെ എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളും സന്ദർശിക്കുമെന്നും ജെയ്ക്ക് വ്യക്തമാക്കി. ജോർജിയൻ സ്കൂളിലാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തുക.
അതെ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് വിജയപ്രതീക്ഷ മുന്നിൽകണ്ടുകൊണ്ടു തന്നെയാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.