കോഴിക്കോട് കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീഡന ശ്രമത്തില്‍ പൊലീസ് കേസെടുത്തു. കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തയാളാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
ഫേസ്ബുക്കിലൂടെ ചിത്രകാരി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതിയുടെ ഫോട്ടോയും ഫേസ്ബുക്കില്‍ ചിത്രകാരി പങ്കുവച്ചിരുന്നു. ചിത്രകാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും കുന്ദമംഗലം പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം
ഇവൻ റേപ്പിസ്റ്റ്
ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി.
എൻ്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവൻ്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും.