അട്ടപ്പാടിയില്‍ ആള്ക്കാട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസ്. കോടതി നിര്‍ദേശ പ്രകാരം അഗളി പൊലീസാണ് അബ്ബാസിനെതിരെ കേസെടുത്തത്. നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
മധു കൊല്ലപ്പെട്ട കേസില്‍ നിന്ന് പിന്മാറുന്നതിനായി പ്രതികള്‍ക്ക് വേണ്ടി പ്രദേശവാസിയായ അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസ് പിന്‍വലിച്ചാല്‍ പുതിയ വീട് കെട്ടിത്തരാമെന്ന വാഗ്ദാനവും ഇയാള്‍ മുന്നോട്ടുവച്ചിരുന്നു. ഭീഷണി കാരണം സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണ് മധുവിന്റെ കുടുംബത്തിനുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എസ്ഇ, എസ്ടി കോടതിയാണ് കേസെടുക്കാന്‍ ഇന്നലെ ഉത്തരവിട്ടത്.
അതിനിടെ മധു കേസില്‍ സാക്ഷികളുടെ കൂറുമാറ്റി തുടരുകയാണ്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയതെന്നും ചിലര്‍ ഭീഷണിക്ക് വഴങ്ങിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇതുവരെ എട്ട് പേരാണ് മൊഴി മാറ്റിയത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആളുകള്‍ മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.