ലോക്സഭാ തെരഞ്ഞെടുപ്പില് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ ഫലം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെങ്കിലും പ്രധാന മണ്ഡലങ്ങൾ കൈവിടുമെന്നാണ് മാതൃഭൂമിയുടെ അഭിപ്രായ സർവേ പ്രവചിക്കുന്നത്. വടകരയും പാലക്കാടും എൽഡിഎഫ് പിടിച്ചെടുക്കുമെന്നും സിറ്റിങ് സീറ്റുകളായ കോട്ടയവും ആലപ്പുഴയും നഷ്ടമാകും എന്നുമാണ് ഇന്നലെ പുറത്തുവിട്ട അഭിപ്രായ സർവേ പറയുന്നത്.ഈ സാഹചര്യത്തിലാണ് നടി നിഖില വിമലിന്റെ പോസ്റ്റ് ശ്രദ്ധേയമാവുന്നത്.പോസ്റ്റിന്റെ പൂർണരൂപം ഇതാണ്.
നിപ്പയും കൊവിഡുമുൾപ്പെടെയുള്ള പാൻഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവർത്തകയാണ് കെ കെ ശൈലജ ടീച്ചർ. പാൻഡമിക്കുകളുടെ കാലത്ത് പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുന്നതിൽ നമ്മുടെ ആരോഗ്യ മേഖലയെ അടിമുടി നവീകരിക്കുന്നതിലെല്ലാം അവർ മുന്നിൽ നിന്നു. സർക്കാർ ആശുപത്രികൾ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവർ മുന്നോട്ടുവച്ചത് ആ രാഷ്ട്രീയം നാടിനാവശ്യമാണ്. ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചർ. ദി ഗാർഡിയനിലും, വോഗ് മാസികയിലും, ബിബിസിയിലും നമ്മുടെ ടീച്ചർ ഇടം പിടിച്ചു. സി.ഇ.യു ഓപ്പൺ സൊസൈറ്റി പ്രൈസ് ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ച പൊതു പ്രവർത്തകയാണ് അവർ. കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാൻ അവസരം കിട്ടിയിട്ടുണ്ട് . പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചർ ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കേരളത്തിൽ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.. അത് നമ്മുടെ ഉത്തരവാദിത്വമാണ് …എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.