മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കം. നാളെ റിലീസാകുന്ന സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് തുടങ്ങുന്ന പോസ്റ്റിൽമലയാളി ഫ്രം ഇന്ത്യയുടെ കഥയുമായി സാമ്യമുള്ള കഥയാണ് പോസ്റ്റ് ചെയ്തത്.അതേ സമയം ചിത്രത്തിന്റെ റിലീസിന് പിന്നാലെ നടന്ന അഭിമുഖത്തിൽ നിഷാദിൻ്റെ കുറിപ്പിന് മറുപടിയുമായി ലിസ്റ്റിൻ എത്തിയിരുന്നു. സിനിമയുടെ റിലീസിൻ്റെ തലേദിവസം തന്നെ നിഷാദ് ആ പോസ്റ്റിട്ടത് മോശമായിപ്പോയി എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഇതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് നിഷാദ്.
തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലൻ്റാകുന്നത് എന്ന് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നിഷാദ് ചോദിച്ചു. ഫെഫ്കയിലെ മുതിർന്ന അംഗങ്ങൾ പറഞ്ഞതുകൊണ്ടുമാത്രമാണ് താൻ പോസ്റ്റ് പിൻവലിച്ചതെന്നും നിഷാദ് പറഞ്ഞു.ലിസ്റ്റിന്റെ പ്രസ്താവനക്ക് എനിക്ക് തരാനുള്ള മറുപടി ഇതാണ്, എൻ്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റ്റാവുന്നത്? ഞാൻ ഇവരുമായി കോണ്ടാക്ട് ചെയ്തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്. അതിനുള്ള തെളിവുകൾ എന്റെ കൈയിലുണ്ട്.
ആ പോസ്റ്റിടുന്നതിന് മുമ്പ് പല തവണ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ കൂട്ടാക്കിയില്ല. ഒടുവിൽ ആ പോസ്റ്റിട്ടപ്പോൾ എല്ലാം വിവാദമായി. ഫെഫ്കയിലെ ചില ആളുകളും, ചില സീനിയർ ഡയറക്ടേഴ്സും എന്നെ വിളിച്ചിട്ട് ഇത് 30 കോടിക്ക് മുകളിൽ ഇൻവെസ്റ്റ് ചെയ്ത സിനിമയാണ്. ഇങ്ങനെയാണോ റിയാക്ട് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ പോസ്റ്റ് നീക്കം ചെയ്തത്. അല്ലാതെ ലിസ്റ്റിൻ പറയുന്നതുപോലെ എൻ്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തോന്നിയതുകാണ്ടല്ല അത് ഡിലീറ്റ് ചെയ്തത്,’ നിഷാദ് പറഞ്ഞു