36 മുസ്ലീം തടവുകാരെ മോചിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് ചെന്നൈയിൽ പ്രതിഷേധം നടത്തി വിവിധ മുസ്ലിം സംഘടനകൾ.
മണിതനേയ ജനനായക പാർട്ടിയുടെ (എംജെകെ) നേതൃത്വത്തിൽ ആണ് നിരവധി മുസ്ലീം സംഘടനകൾ പ്രതിഷേധം നടത്തിയത്.
ചെന്നൈയിലെ ട്രിപ്ലിക്കെയ്ൻ പള്ളിക്ക് പുറത്ത് ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട 16 മുസ്ലിം തടവുകാർ ഉൾപ്പെടെ 36 തടവുകരെ മോചിപ്പിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട 16 മുസ്ലിം തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാർട്ടികൾ ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു.
20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇവരെ മോചിപ്പിക്കണമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. അവരുടെ ആരോഗ്യസ്ഥിതി മോശമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇവരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധം നടത്തിയത്.
അതേസമയം യോഗ്യരായ 49 ജീവപര്യന്തം തടവുകാരുടെ പട്ടിക ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്നും അവരെ വിട്ടയക്കാൻ ശുപാർശ ചെയ്യുന്ന രേഖകൾ ഗവർണർ ആർഎൻ രവിയുടെ സമ്മതത്തിനായി അയച്ചിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മറുപടി നൽകി.
അതേസമയം മുസ്ലീം തടവുകാരെ വിട്ടയക്കാനുള്ള ആശയത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എതിർത്തു, അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവരെ സാധാരണ തടവുകാരായി കണക്കാക്കാനാവില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.