തമിഴ് വാര്ത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം പ്രധാന മന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം.പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഇഡ്ഢലിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായത്. മോദി ഇഡ്ഢലി എന്ന് താൻ ഇന്ന് സേലത്ത് പോയപ്പോഴാണ് കേട്ടതെന്ന് അദ്ദേഹം ചിരിയോടെ മറുപടി നൽകി. അതെസമയം തനിക്ക് ഇഷ്ടമുള്ള ദക്ഷിണേന്ത്യൻ വിഭവം ഉപ്പുമാവും പൊങ്കലുമാണെന്ന് പ്രധാനമന്ത്രി പറയുന്നു.2020ലാണ് സേലത്ത് മോദി ഇഡ്ഢലി വിൽപ്പന തുടങ്ങിയത്. പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ഇഡ്ഢലി നൽകുന്ന സംരംഭം തമിഴ്നാട് ബിജെപിയുടെ പ്രൊപ്പഗാണ്ട സെൽ ആണ് തുടങ്ങിയത്. പ്രൊപ്പഗാണ്ട സെല്ലിന്റെ വൈസ് പ്രസിഡണ്ടായ മഹേഷിന്റെ തലയിലാണ് ഈ ആശയം ഉദിച്ചത്.
അതേ സമയം പത്ത് രൂപയ്ക്ക് നാല് ഇഡ്ഢലിയും സാമ്പാറും ആണ് ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് പേജിൽ അഭിമുഖത്തിന്റെ ഈ ഭാഗം വരുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സേലത്തെ ഒരു നാടൻ കടയിൽ മോദിയോടുള്ള ബഹുമാനം പ്രകടിപ്പിക്കാൻ ‘മോദി ഇഡ്ഢലി’ വിൽക്കുന്നു എന്നാണ് പ്രധാനമന്ത്രി പോസ്റ്റിൽ എഴുതിയിരിക്കുന്നത്.തമിഴ്നാട് സർക്കാരിന്റെ ‘അമ്മാ ഉണവകം’ സംസ്ഥാനത്താകെ ഹിറ്റായിരുന്നു. ഈ പദ്ധതിക്ക് ബദലെന്ന നിലയിലാണ് സേലത്ത് മോദി ഇഡ്ഢലി അവതരിപ്പിക്കപ്പെട്ടത്. അമ്മാ ഇഡ്ഢലി ഒന്നിന് 1 രൂപയാണ് വില. മോദി ഇഡ്ഢലിക്ക് 1 രൂപ 50 പൈസ കൂടുതലുണ്ട്. എഐഎഡിഎംകെ സർക്കാർ വീഴുകയും ഡിഎംകെ സർക്കാർ നിലവിൽ വരികയും ചെയ്തതിനു പിന്നാലെ അമ്മാ ഉണവകം എന്ന പേര് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ അത് വേണ്ടെന്ന നിലപാടാണ് സ്റ്റാലിൻ എടുത്തത്. ഇപ്പോഴും അമ്മാ ഉണവകം എന്ന പേരിൽ തന്നെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.