കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസിലെ റെയ്ഡില്‍ പോലീസിനെ വിമർശിച്ച് ഹൈക്കോടതി.
മറുനാടൻ മലയാളി ഓഫീസിൽ നിന്നും പോലീസ് പിടിച്ചെടുത്ത കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകാനാണ് കോടതി നിർദ്ദേശം.
മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു.
എം എൽ എ പി വി ശ്രീനിജന്റെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്റെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തത്.പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ നടപടി.
മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉപകരണങ്ങളിലെ വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല.