സംസ്ഥാന സർക്കാറിന്റെ ഈസ്റ്റർ-വിഷു ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിച്ചു. 14 ഇനം അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണ് വിതരണ൦ ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സർക്കാരിന്റെ കിറ്റ് വിതരണം.
ഒരു കിലോ പഞ്ചസാര, അര കിലോ കടല, അര കിലോ ചെറുപയർ, അര കിലോ ഉഴുന്ന്, 250 ഗ്രാം തുവരപരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപൊടി, ഒരു കിലോ ആട്ട, 100 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മഞ്ഞൾപ്പൊടി, 2 സോപ്പ്, ഒരു കിലോ ഉപ്പ്, 100 ഗ്രാം കടുക്/ഉലുവ എന്നിവയാകും കിറ്റിലുണ്ടാകുക.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും മുൻപാണ് ഈസ്റ്റർ-വിഷു ഭക്ഷ്യക്കിറ്റ് വിതരണത്തെ കുറിച്ച് സർക്കാർ ഉത്തരവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സൗജന്യ കിറ്റ് വിതരണം. 2020 ഏപ്രിൽ മുതലാണ് കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഈ സൗജന്യ കിറ്റിന്റെ ഭാഗമാണ് വിഷു-ഈസ്റ്റർ കിറ്റും.
മുൻഗണനേതര കാർഡുകാർക്ക് അരി നൽകുന്നതും സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
മുൻപ്, വിഷു കിറ്റ് വിതരണത്തിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.
‘ഏപ്രിൽ പതിനാലിനാണ് വിഷു. വിഷുവിന്റെ കിറ്റ് എന്തിനാണ് ആറാം തീയതി വിതരണം ചെയ്യുന്നത്? അതൊരു തിരഞ്ഞെടുപ്പ് അഴിമതിയല്ലേ?’ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. എന്നാൽ, വിഷു പതിനാലിനാണെങ്കിലും അതിനു മുൻപാണ് ഈസ്റ്റർ വരുന്നുണ്ട് എന്നായിരുന്നു ഇതിന് പിണറായിയുടെ മറുപടി. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.