വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു തിരുവോണ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഐഎം നേതാവ് പി. ജയരാജന് നേരെ നടത്തിയ വധശ്രമത്തെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി മകന് ജെയ്ന്‍ രാജ്. 1999ലെ തിരുവോണദിവസമാണ് പി. ജയരാജനെ ആര്.എസ്.എസ് സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിക്കുന്നത്. ആ സംഭവം ഓര്‍ത്തെടുക്കുകയാണ് ജെയ്ന്‍ രാജ്.
ആക്രമണം നടക്കുന്ന സമയം താനും അനിയനും കോഴിക്കോട്ടെ ബന്ധുവീട്ടിലായിരുന്നുവെന്ന് ജെയ്ന്‍ പറയുന്നു. എല്ലാ സന്തോഷങ്ങള്‍ക്കും മേലെ അന്ന് വൈകുന്നേരം 5:30ന് ബന്ധു വീട്ടിലെ ലാന്റ് ഫോണില്‍ ഒരു കോള്‍ വന്നു. ആ കോള്‍ വന്നതും ബന്ധുവിന്റെ വാക്കുകള്‍ ഇടറുന്നതും കൈകള്‍ വിറക്കുന്നതും താന്‍ കണ്ടു. അച്ഛനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ചെയ്തുവെന്നാണ് പറഞ്ഞതെന്നും ജെയ്ന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാ ഓണവും ആഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങളും ഓര്‍മകളുടെ കുത്തൊഴുക്കായാണ് പുലരുന്നത്.. ഓര്‍മകളിലെ പഴയ ആ ഓണം ഞാനും അനിയനും കോഴിക്കോട് സതിയമ്മയുടെ വീട്ടില്‍ ആയിരുന്നു. കുട്ടികാലത്തെ ഓണം അവധി അങ്ങനെ ആണല്ലോ.. എല്ലാ സന്തോഷങ്ങള്‍ക്കും മേലെ അന്ന് വൈകുന്നേരം 5:30ന് സതിയമ്മയുടെ വീട്ടിലെ ലാന്റ് ഫോണില്‍ ഒരു കോള്‍ വന്നു.. ആ കോള്‍ വന്നതും സതിയമ്മയുടെ വാക്കുകള്‍ ഇടറുന്നതും.. കൈകള്‍ വിറക്കുന്നതും.. ഞാന്‍ കണ്ടു.. പിന്നീട് സതിയമ്മ ഞങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു മുറിഞ്ഞു വീഴുന്ന വാക്കുകളില്‍ കൂടി. വിറക്കുന്ന കൈകള്‍ കൊണ്ട് ആ സത്യം ഞങ്ങളോട് പറഞ്ഞു രായേട്ടനെ ആര് എസ് എസ് കാര്‍ വീട്ടില്‍ കയറി ചെയ്തു.. പിന്നീട് എല്ലാം ഒരു ആന്തലോടെ ആണ് കേട്ടത്..
അച്ഛനെ കോഴിക്കോട് കൊണ്ട് പോയ് എന്നും പിന്നീട് അവിടെ നിന്നും എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ കൊണ്ട് പോകുന്നു എന്നും ഒക്കെ..
പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നത്. വീടിന്റെ മുന്‍ വശത്ത് ബോംബ് വീണു പിളര്‍ന്ന പാടുകള്‍.. ചുമരില്‍ പറ്റി പിടിച്ച നാടന്‍ബോംബിന്റെ ചാക്ക് നൂലുകള്‍.. വീട്ടിന്റെ ഉളില്‍ വെട്ടുകൊണ്ട് പിളര്‍ന്നു കിടക്കുന്ന അച്ഛന്റെ ചൂരല്‍ കസേര.. നെടുകെ പിളര്‍ന്നു കിടക്കുന്ന ടി വി.. നമ്മള് നമ്മുടേതെന്ന് വിശ്വസിച്ചു നില്‍ക്കുന്നയിടത്തു നമ്മുടേതായി ഒന്നും ഇല്ലാത്ത അവസ്ഥ.. അമ്മയോളം പ്രിയപ്പെട്ട അച്ഛനും ഇല്ല.. അച്ഛന് എന്തു സംഭവിച്ചു എന്നുള്ള ചിന്ത..
അന്നവര്‍ ഞടട ചെയ്തത് ഞങ്ങളുടെ കിഴക്കേ കതിരൂരിലെ വീട്ടില്‍ നിന്നും 800 മീറ്റര്‍ അകലെയുള്ള ശ്രീ കൂര്‍മ്പ ഭഗവതി കാവിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാനായി ബോംബ് എറിയുക ആയിരുന്നു.. അന്ന് പത്തോളം പേര് ഉള്‍പ്പെടുന്ന സംഘം ബോംബ് എറിഞ്ഞു ഭീതി പരത്തി.. ആ സ്ഫോടന ശബ്ദം കേട്ട് സഖാക്കള്‍ അങ്ങോട്ട് നീങ്ങിയ സമയം നോക്കിയാണ് മുപ്പത്തോളം പേരങ്ങുന്ന മറ്റൊരു സംഘം വീട്ടിലേക്ക് ഇരച്ചു കയറിയത്.. തുടരെ തുടരെ ഉള്ള സ്ഫോടനശബ്ദം കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി നിന്ന അച്ഛന് കാണുന്നതും വാളും ബോംബും കൊണ്ട് കയറി വരുന്ന ആര് എസ് എസ് കൊലയാളി സംഘത്തെ ആയിരുന്നു.. വീട്ടില്‍ കയറി വാതില്‍ അടക്കാന്‍ ഉള്ള ശ്രമം നടത്തിയെങ്കിലും ഓടി കയറിയ അക്രമികള്‍ വടിവാള്‍ വാതിലില്‍ തിരുകി കയറ്റി ആ ശ്രമം തടഞ്ഞു.. അന്ന് നാലുപേരാണ് വീട്ടില്‍ കയറി വെട്ടിയത്. കൈ മഴുവും വടിവാളും ഉപയോഗിച്ചു തുടരെ തുടരെ വെട്ടുകള്‍.. കയ്യില്‍ കിട്ടിയ ചൂരല്‍ കസേരയും മനോധൈര്യവും ഉപയോഗിച്ച് വെട്ടുകള്‍ നേരിട്ടത് കൊണ്ട് ജീവന് ബാക്കിയായി.. അന്നവര്‍ക് ഒരു മിനിറ്റ് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെ. അത് വരെ അച്ഛന് കാണിച്ച സ്നേഹം പിന്നീട് അങ്ങോട്ടായ് ചലന ശേഷി നഷ്ടപെട്ട വലതു കൈക്ക് പകരമായി. ചോറ് വാരി കൊടുക്കുന്നത് മുതല്‍ നഖം വെട്ടി കൊടുക്കുക കുപ്പായം ഇടുമ്പോള്‍ ബട്ടണ്‍ ഇട്ടു കൊടുക്കുക..പൊങ്ങി നിന്ന മീശയിലെ നരച്ച രോമങ്ങള്‍ വെട്ടിയൊതുക്കി കൊടുക്കുക,ഒക്കെ ആയി അച്ഛനോട് ചേര്‍ന്ന് നിന്നു.
അച്ഛന് എന്ന വലിയ തണലിനെ ഓര്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും. ഓര്‍മകളില്‍ നില നില്ക്കുന്നതുമായ ഒരുപാട്.. അന്ന് ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം.. ഏതോ ഒരു പ്രശ്നത്തില്‍ പെട്ട ഒരാള്‍ക്ക് അച്ഛന് എന്തോ സഹായം ചെയ്തു. പിറ്റേ ദിവസം അയാള്‍ രണ്ടും കൈയ്യില്‍ ബേക്കറി സാധനങ്ങളുമൊക്കെയായി വീട്ടിലേക്ക് വന്നു.ആ കാലത്ത് ഇന്നുള്ളത് പോലെ വീടുകളില്‍ ബേക്കറി സാധനങ്ങള്‍ വാങ്ങലുകള്‍ പതിവുള്ളതായിരുന്നില്ല.. ബേക്കറി സാധനങ്ങള്‍ ഇപ്പോ കിട്ടുമെന്ന് ധാരണയില്‍ ഞാനും അനിയനും വീടിന്റെ പടിയില്‍ നിന്ന് കവറിലേക്ക് അയാളെ തന്നെ നോക്കുന്നു..ഇത് ഇവിടെ വേണ്ടെന്ന് പറഞ്ഞ് അയാളെ അച്ഛന് തിരിച്ചയച്ചു.. അന്ന് അച്ഛനോട് തോന്നിയ ദേഷ്യം ചില്ലറയായിരുന്നില്ല.. ആ അച്ഛനെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ അഭിമാനവും..
പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കിപ്പുറം അന്ന് ബേക്കറി സാധനങ്ങളുമായി വന്ന ആളിന്റെ മുഖം ഓര്‍മ്മയില്ലെങ്കിലും, രൂപം നന്നായി ഓര്‍ക്കുന്നുണ്ട് ഞാന്‍..
വെളുത്ത് മുടി ഇല്ലാത്ത നീളം കുറഞ്ഞ ഒരു മനുഷ്യന്.. അന്ന് അച്ഛന് ഡ്രൈവിങ് ഒരുപാട് ഇഷ്ടമായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ കാറില്‍ ഞങ്ങളെ കൂട്ടി പോകുമായിരുന്നു.. രണ്ടു കൈ കൊണ്ടും താളം പിടിച്ചു അച്ഛന്റെ ഡ്രൈവിംഗ് കുറച്ചു കാലം ആണെങ്കിലും ഞങ്ങള്‍ ആസ്വദിച്ചിരുന്നു ..
കമ്മ്യുണിസ്റ്റ് ആയതു കൊണ്ട് ചില ജീവിതങ്ങള്‍ അനുഭവിക്കാന്‍ മാത്രം ബാധ്യസ്ഥര്‍ ആണല്ലോ..
ഞങ്ങളെ ജീവനെയും ജീവിതവും മാറ്റി മറിച്ചത് സംഘപരിവാറിന്റെ ഒരൊറ്റ തീരുമാനം ആയിരുന്നല്ലോ ജയരാജന് ഇനി ഓണം ഉണ്ണണ്ട എന്നുള്ള തീരുമാനം.
ആ തീരുമാനവുമായി കൈമഴുവും വടിവാളുമായി വന്ന നാലുപേരെ കളരിയഭ്യാസിയുടെ മെയ്വഴക്കത്തോടെ വെറുമൊരു ചൂരല്‍ കസേര കൊണ്ട് നേരിട്ട അച്ഛന് തന്നെയാണ് എന്റെ ഏറ്റവും വലിയ ഹീറോ..
ഇന്ന് ആ ദിവസമാണ് ഓര്‍മയില്‍ ചോര ചിതറിയ ദിവസം..