ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ(ബി.പി.എല്‍) കളിക്കാരുടെ പരിശീലനത്തിനിടെ നാടകീയ സംഭവങ്ങൾ. മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിന്റെ പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത് കളിക്കാർക്കിടയിൽ അമ്പരപ്പ് ഉണ്ടാക്കി. ചിലർ ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോയി.
ചിറ്റഗോങിലെ എം.എ അസിസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇന്റർനാഷണണൽ താരങ്ങളായ വെസ്റ്റ്ഇൻഡീസിന്റെ ആൻഡ്രെ റസൽ, ബംഗ്ലാദേശിന്റെ തമിം ഇഖ്ബാൽ, മഷ്റഫെ മൊർതാസ തുടങ്ങിയ കളിക്കാർ ഇവിടെ നെറ്റ്സില്‍ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത്. ആദ്യമൊന്ന് ഭയന്നെങ്കിലും എയർ ആംബുലൻസായി ഉപയോഗിക്കുന്ന ഹെലികോപ്ടറാണിതെന്ന് പിന്നീടാണ് മനസിലായത്. ഒരു രോഗിക്ക് അത്യാവശ്യമായതിനലാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറക്കിയതെന്നാണ് വിശദീകരണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ഉണ്ടായിരുന്നു. ഇക്കാര്യം സ്പോർട്സ് അസോസിയേഷനെ അറിയിച്ചിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. എന്നാല്‍ ബി.പി.എൽ സംഘാടകർക്കോ ധാക്ക ടീമിനോ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം സ്റ്റേഡിയത്തിന്റെ കീഴക്ക് ഭാഗത്താണ് ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി കൊടുത്തതെന്നും എന്നാൽ ലാൻഡ് ചെയ്തത് കളിക്കാർ പ്രാക്ടീസ് ചെയ്തിരുന്ന ഭാഗത്തായതാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നുമാണ് ഒടുവിലത്തെ വിശദീകരണം.