പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയതിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ആവുന്നത്.എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടേയുള്ളവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശം. എന്നാല്‍ തിരുവല്ല സ്വദേശിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. അതും ഒന്നല്ല, അഞ്ച് തവണയോളം എന്നാണ് ആരോപണം. അമല്‍ മാത്രമല്ല, നഗരസഭയ്ക്ക് പുറത്തുള്ള നിരവധി സി പി എം പ്രവർത്തകരും അനുഭാവികളും വോട്ട് രേഖപ്പെടുത്തിയതായി യു ഡി എഫ് ആരോപിക്കുന്നു.
യു ഡി എഫ് ഭരിക്കുന്ന ജില്ലാ സഹകരണ ബാങ്ക് ഭരണം ഇത്തവണ പിടിച്ചെടുക്കാനായിരുന്നു സി പി എം നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ യു ഡി എഫ് തന്നെ വീണ്ടും അധികാരത്തിലെത്തി. ഭരണസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്തിലും യു ഡി എഫ് വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് സി പി എമ്മിന് വിജയിക്കാനായത്.മറ്റൊന്ന്,കള്ളവോട്ട് ആരോപണം എസ് എഫ് ഐ ജില്ലാ സെക്രട്ടറി നിഷേധിച്ചു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാന്‍ വേണ്ടിയാണ് ബാങ്കിലേക്ക് എത്തിയതെന്നാണ് അമലിന്റെ പ്രതികരണം. എന്നാല്‍ അഴിമതി നടത്താനും കൊള്ളയടിക്കാനും ചാവേറുകളെ തീറ്റിപ്പോറ്റാൻ പാവം മനുഷ്യരുടെ നിക്ഷേപങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാനാണ് ഈ അന്തസ്സില്ലാത്ത പണി സിപിഎം ജില്ലാ കമ്മിറ്റി ചെയ്യുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പഴകുളം മധുവിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’കരുവന്നൂർ പത്തനംതിട്ടയിൽ സിപിഎം സഹകരണ ബാങ്കുകൾ കള്ള വോട്ടിലൂടെ പിടിച്ചെടുക്കുന്നതിന്റെ നഗ്ന ദൃശ്യങ്ങൾ. അഴിമതി നടത്താൻ, കൊള്ളയടിക്കാൻ ചാവേറുകളെ തീറ്റിപ്പോറ്റാൻ പാവം മനുഷ്യരുടെ നിക്ഷേപങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാനാണ് ഈ അന്തസ്സില്ലാത്ത പണി സി പി എം ജില്ലാ കമ്മിറ്റി ചെയ്യുന്നത്. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, അടൂർ അർബൻ ബാങ്ക്, റാന്നി അങ്ങാടി ബാങ്ക്, കോഴഞ്ചേരി മേലുകര ബാങ്ക്, പറക്കോട് ബാങ്ക്, അടൂർ ഏറത്ത് ബാങ്ക്, ജില്ലാ അധ്യാപക സഹകരണ സംഘം എന്നിവയെല്ലാം ഇങ്ങനെ പിടിച്ചെടുത്തു.