ഇന്ത്യയിൽ കോവിഡ് 19 മൂലമുള്ള മരണസംഖ്യ 1000 കവിഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യത്തു ഇതുവരെ 1007 പേർ മരിച്ചു, ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസമിൽ നിന്നുള്ള ഒരു സിആർപിഎഫ് ജവാനും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു.
കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിലെ 31-ാം സിആർപിഎഫ് ബറ്റാലിയനിലെ പാരാമെഡിക്കൽ യൂണിറ്റിലെ നഴ്സിംഗ് അസിസ്റ്റന്റായ മറ്റൊരു ജവാനാണ് കോവിഡിനെ ആദ്യം സ്ഥിരീകരിച്ചത്. ഏപ്രിൽ 21 നാണ് രോഗലക്ഷണങ്ങളെ തുടർന്ന് ദില്ലിയിലെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ വരെ ഇതേ ബറ്റാലിയനിലെ 47 സിആർപിഎഫ് ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആയിരത്തിലധികം പേരെ നിരീക്ഷിണത്തിലുമാക്കി
രാജ്യത്തു ഇതുവരെ 31,332 പേർക്ക് കോവിഡ് 19 രോഗം കണ്ടെത്തി. ഇന്നലെ മാത്രം 1897 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 22629 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 7695 പേർ കോവിഡ് 19 നിന്ന് മുക്തി നേടി. കോവിഡ് കേസുകളുടെ ഇരട്ടിപ്പിക്കൽ നിരക്ക് 10.9 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.