കുതിരയുമായി ട്രെയിനിൽ യാത്ര ചെയ്തയാൾക്കെതിരെ നടപടി. ഗഫൂർ അലി മൊല്ല എന്ന 40കാരനെ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദുർഗാപൂരിൽ ആണ് സംഭവം.
ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരമാണ് ഗഫൂർ കുതിരയുമായി യാത്ര ചെയ്തത്. വ്യാഴാഴ്ച EMU ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റിൽ യാത്രക്കാർക്കിടയിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മാധ്യമപ്രവർത്തകയായ പൂജ മേത്ത ട്വിറ്ററിൽ ഇതിന്റെ ചിത്രം പങ്കുവെക്കുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടി.
റെയിൽവേ ആക്ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി കുതിരയുടെ ഉടമയെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ റെയിൽവേ വക്താവ് ഏകലബ്യ ചക്രവർത്തി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനായി പ്രത്യേകം ബുക്ക് ചെയ്യണമെന്നും ഏകലബ്യ ചക്രവർത്തി പറഞ്ഞു.