കേരളം കാത്തിരുന്ന ദിവസമാണ് നാളെ.വലിയ പ്രചാരങ്ങളെല്ലാം അവസാനിച്ചു കൊണ്ട് നാളെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍, എൻഡിഎ സ്ഥാനാർഥി ലിജിന്‍ ലാല്‍ എന്നിവരുൾപ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട് ഇത്തവണ പുതുപ്പള്ളിയിൽ. ഇവരിൽ 957 പുതിയ വോട്ടര്‍മാരാണ്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തിക്കുന്നതിന് 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്ട്രോള്, ബാലറ്റ് യൂണിറ്റുകളുടെയും വിവി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
അതെ സമയം മറ്റൊന്ന് ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലത്തിൽനിന്ന് പോയിക്കഴിഞ്ഞു. ഇക്കാര്യം ഉറപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡ പരിധിയില്‍ മദ്യനിരോധന (ഡ്രൈ ഡേ)വും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.
ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍. 20 ടേബിളുകളിലായാണ് കൗണ്ടിങ് സജ്ജീകരിച്ചിരിക്കുന്നത്. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ്. വോട്ടുകളും എണ്ണും.