ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 48 എംഎല്‍എമാരാണ് സോറന് സര്‍ക്കാരിനെ പിന്തുണച്ചത്. 81 അംഗ നിയമസഭയിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഭരണകക്ഷിയായ യു.പി.എ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെ ജാര്‍ഖണ്ഡില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായി.
വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി ഹേമന്ത് സോറന് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു- ബിജെപി അധികാര രാഷ്ട്രീയവും ഹിന്ദു-മുസ്ലിം രാഷ്ട്രീയവും മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഹേമന്ത് സോറന് പറഞ്ഞു. താന്‍ ഷിബു സോറന്റെ മകനാണ്. താന്‍ പേടിക്കില്ല. ബി.ജെ.പി ബിസിനസുകാരുടെ പാര്‍ട്ടിയാണ്. അവര്‍ തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിച്ചു. ഭരണപക്ഷത്തെ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി. പക്ഷേ വിജയിച്ചില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും ഹേമന്ത് സോറന് പറഞ്ഞു.
ബിജെപിയും ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും വോട്ടെടുപ്പിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ബലാത്സംഗം, കൊലപാതകം, കൊള്ള തുടങ്ങിയ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഭരണകക്ഷി എം.എല്‍.എമാര്‍ ബോട്ട് സവാരിയും റിസോര്‍ട്ടില്‍ ആഡംബരവും ആസ്വദിക്കുന്ന തിരക്കിലായിരുന്നു. ഭയം കാരണമാണ് അവര്‍ വിശ്വാസ വോട്ടെടുപ്പ് കൊണ്ടുവന്നതെന്ന് ബി.ജെ.പി എം.എല്‍.എ നീലകണ്ഠ് സിങ് മുണ്ട ആരോപിച്ചു.