കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും മാറിമറിയുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തിൽ അനിൽ ആന്റണിയേക്കാളും പിസി ജോർജിനാകും ബിജെപിക്കു വേണ്ടി കൂടുതൽ വോട്ട് പിടിക്കാൻ ആകുമെന്ന് ആദ്യം പലരും കരുതിയത്.യഥാർഥത്തിൽ അങ്ങനെയല്ല.അതെ സമയം പിസി ജോർജിന് കല്ലുകടിയാകുന്നത് മുൻകാല ചെയ്തികൾ തന്നെയാണ്. നേരത്തെ വിദ്വേഷ പ്രസംഗത്തിലൂടെ വിവാദ കേന്ദ്രങ്ങളായവർ, ദേശീയ തലത്തിൽ ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടില്ല എന്നതും ഇതിനോട് ചേർത്തുവായിക്കണം.പലതവണ രാഷ്ട്രീയ നിലപാടും കൂട്ടുകെട്ടുകളും മാറിയതിനേക്കാളും അദ്ദേഹത്തെ വേട്ടയാടാൻ മുൻകാല വിവാദ പ്രസ്താവനകൾ തന്നെ പര്യാപ്തമാണെന്ന് സാരം. ബിഡിജെഎസിനും വെള്ളാപ്പള്ളിക്കും ജോർജിനോടുള്ള നിലവിലെ എതിർപ്പിന്റെ മൂലകാരണം പോലും പഴയകാല വിവാദ പ്രസ്താവനകളിലാണ് എന്നതിലൂടെ ഇക്കാര്യം സുവ്യക്തവുമാണ്. ഇത്തരം വിവാദ പ്രസ്താവനകളൊക്കെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓളം സൃഷ്ടിക്കാൻ ജോർജിനു കഴിയുന്നതായി എതിരാളികൾക്കു തോന്നിയാൽ ഓരോന്നായി പൊങ്ങിവരും.
സോളാർ വിവാദ വനിതയുമായുള്ള ബന്ധങ്ങളെകുറിച്ചുള്ള ചർച്ചകളും പൊങ്ങിവരാം. അങ്ങനെ ഉമ്മൻചാണ്ടിയോടുള്ള അനുതാപം കോൺഗ്രസിന് ഗുണംചെയ്യാനുള്ള വഴിയൊരുങ്ങാം. അതോടെ രാഷ്ട്രീയ അജണ്ടയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഒക്കെ പ്രചാരണത്തിൽ മുന്നോട്ടുവെക്കുന്നതിനു പകരം, ജോർജിന്റെ പഴയകാല വിവാദ പ്രസ്താവനകളെ കുറിച്ചുള്ള ന്യായീകരണങ്ങൾക്കും മറുപടികൾക്കും വിശദീകരണങ്ങൾക്കും മറ്റുമായി ബിജെപിയുടെ ഊർജം ചെലവഴിക്കേണ്ടി വന്നേനെ.ഇതോടെ രാഷ്ട്രീയ എതിരാളികൾ നിശ്ചയിക്കുന്ന അജണ്ടകളുടെ പുറകെപോയി പ്രചാരണ രംഗത്ത് പിന്നിലേക്കു പോകാനുള്ള സാഹചര്യം ഉരുത്തിരിയുമായിരുന്നു. എന്നാൽ അനിൽ ആന്റണി പത്തനംതിട്ടയിൽ ബിജെപിയുടെ ലോകസ്ഭാ സ്ഥാനാർഥിയായാൽ മേൽസൂചിപ്പിച്ച ഘടകങ്ങളൊന്നും തന്നെ നേരിടേണ്ടതില്ല. നിലവിലെ വിവാദത്താൽ പോലും അനിൽ പ്രതിരോധത്തിലായെന്ന വിലയിരുത്തലിൽ എതിരാളികളിൽ നിന്നും കടുത്ത ആക്രമണങ്ങളൊന്നും നേരിടേണ്ടിവരുന്നില്ല. തൃശൂരിൽ സുരേഷ് ഗോപിക്ക് നേരിടുന്ന ആരോപണങ്ങളുമായി തട്ടിച്ചുനോക്കിയാൽ പ്രത്യേകിച്ചും.