കുറച്ചുനാളുകൾക്കു മുൻപ് സുരേഷ് പിള്ളയുടെ ബംഗളൂരുവിലുള്ള റസ്റ്റോറൻ്റിനെതിരെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടുത്തെ സർവീസിനെയും ഭക്ഷണത്തെയും അമിത വിലയെയും വിമർശിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. അധിക്ഷേപവാക്കുകൾ നിറഞ്ഞ പോസ്റ്റ് ആയിരുന്നു ഇത്. ഇത് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ ഇദ്ദേഹത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് പരാമർശങ്ങൾ ഒന്നും നടത്താതെ പരോക്ഷമായി പ്രതികരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ഫേസ്ബുക്കിൽ ഇദ്ദേഹം ഇട്ട കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“നമസ്കാരം കൂട്ടുകാരെ, 15 വർഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുവാൻ നേരത്ത് യൂറോപ്പിൽ പത്തോളം റസ്റ്റോറന്റുകൾ തുടങ്ങുവാനുള്ള അവസരമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം നിരസിച്ചിട്ടാണ് നാട്ടിൽ എന്തെങ്കിലും ചെയ്യണം, അതിന്റെ ഗുണം എന്റെ നാട്ടുകാർക്കും കിട്ടണമെന്ന ആഗ്രഹത്തിൽ ഓടിയെത്തിയത്. പിന്നെയും വിദേശത്ത് ധാരാളം അവസരങ്ങൾ വന്നിരുന്നു. അപ്പോഴെല്ലാം ഈ മണ്ണിൻറെ ഗന്ധമാണ് എന്നെ ചേർത്തു നിർത്തിയത്.
30 വർഷത്തെ തൊഴിൽ പരിചയത്തിൽ മാത്രം വിശ്വസിച്ചു, ആദ്യത്തെ സംരംഭം ബംഗളൂരുവിലെ സുഹൃത്തിന്റെ കോവിഡ് കാലത്ത് പൂട്ടി പോയ റസ്റ്റോറൻറ് ഏറ്റെടുത്ത്, 50ഓളം കൂട്ടുകാരെ കൂടെ കൂട്ടി ആരംഭിച്ചതാണ്. അതെ, എന്നും എൻറെ കരുത്തായ, എന്നെ ഞാൻ ആക്കിയ ഉറ്റവർ. തുടങ്ങി ആറു മാസത്തിനുള്ളിൽ അത് വിജയം കണ്ടു. ഭക്ഷണത്തിന്റെ വൈവിധ്യവും സർവീസിന്റെ മികവും മനസ്സിലാക്കി ഇന്റർനാഷണൽ ബ്രാൻഡ് ആയ മാരിയറ്റിന്റെ നാല് ഹോട്ടലുകളിൽ ആണ് ആദ്യമായി ഒരു മലയാളി ബ്രാൻഡിന് അവസരം തന്നത്. ഒരു സ്റ്റാർട്ടപ്പ് ആയി ആരംഭിച്ചു, രണ്ടര വർഷത്തിൽ 16 റസ്റ്റോറന്റുകളും പുതിയ 40ഓളം പ്രോജക്ടുകളുമായി മുന്നോട്ടു പോവുകയാണ്. 50 പേരിൽ നിന്നും ഇന്നത് 750 പേരിലേക്ക് എത്തി. രണ്ടായിരത്തോളം ആളുകൾ ആറു മാസത്തിനുള്ളിൽ നമ്മുടെ ടീമിൽ ജോയിൻ ചെയ്യാൻ ഇരിക്കുകയാണ്.
യാതൊരു വർക്കിംഗ് ക്യാപിറ്റലും ഇല്ലാതെ ആയിരുന്നു തുടക്കം. അന്നുമുതൽ ഇന്നുവരെ എല്ലാ മാസവും 28ന് മുൻപ് കൃത്യമായി എല്ലാവർക്കും ശമ്പളം കൊടുക്കുവാനായി എന്നുള്ളത് എൻറെ വലിയ സന്തോഷം. ഇന്നുവരെ അത് മുടങ്ങാത്തതിൽ അഭിമാനവും ഉണ്ട്. ശമ്പളം 15 ലക്ഷത്തിൽ തുടങ്ങി ഇന്നത് മാസം ഒന്നരക്കോടിയോളം രൂപയിൽ എത്തി. അതിൽ ഈ മേഖലയിലെ മിടുക്കരായ പ്രൊഫഷണലുകളും യാതൊരു തൊഴിൽ പരിശ്രമമില്ലാത്ത തുടക്കക്കാരും ഉണ്ട്. നല്ലൊരു ജോലിയും, ടിവി പ്രോഗ്രാമുകളും സോഷ്യൽ മീഡിയയിൽ കുക്കിംഗ് വീഡിയോകളും ചെയ്തിരുന്നുവെങ്കിൽ വലിയ ടെൻഷൻ ഒന്നും ഇല്ലാതെ സന്തോഷമായി കുടുംബവുമായി സ്വന്തം കാര്യം നോക്കി ഇരിക്കാമായിരുന്നു. നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം, കുറച്ചു നാട്ടുകാർക്ക് ജോലി കൊടുക്കണം, നമ്മുടെ ഭക്ഷണത്തെ ലോകത്ത് എല്ലായിടത്തും എത്തിക്കണം, ഇതൊക്കെയായിരുന്നു എൻറെ അതിയായ ആഗ്രഹം!
ചെറുതായി കടിച്ചു നോവിക്കുന്ന കട്ടുറുമ്പ് മുതൽ കുത്തി പറിക്കാൻ വെമ്പിനിൽക്കുന്ന കഴുകന്മാരുടെ ഇടയിലൂടെ വേണം ഈ സംരംഭം മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന് നന്നായി അറിയാം. കൂട്ടത്തിൽ ഒരുവൻ സ്വന്തം പ്രയത്നം കൊണ്ട് ഇത്തിരി കൂടുതൽ നേട്ടം ഉണ്ടാക്കിയാൽ, അല്ലെങ്കിൽ അവന് ഒരു പിഴ വന്നാൽ തെറിയും അസഭ്യ വർഷവും, പരിഹാസവും പൊങ്കാലയും. അവനെ എങ്ങനെയെങ്കിലും നശിപ്പിക്കണം എന്ന് ആഗ്രഹമുള്ളവരും നമ്മുടെ ഇടയിൽ ഉണ്ട് എന്നത് വലിയൊരു സത്യമാണ്. ഈ ഭൂലോകത്തിൽ ഒരു ഭാഷ സംസാരിക്കുന്ന മനുഷ്യർ എന്ന നിലയിൽ നമ്മളിൽ ഒരുവന്റെ വീഴ്ചയും പതിനനവും കാണാൻ ആഗ്രഹിക്കുന്ന, അത് ആഘോഷമാക്കുന്ന, അവന്റെ വേദനയിൽ എൻറെ ഒരു കമൻറ് കൂടെ ഇരുന്നോട്ടെ എന്ന് ആനന്ദിക്കുന്നവർ ആണ് പലരും.
പ്രിയമുള്ളവരെ, ഭക്ഷണം വിൽക്കുന്ന തെരുവോരത്തെ ചെറിയൊരു തട്ടുകടയും, റസ്റ്റോറൻ്റുകളും, പഞ്ച നക്ഷത്ര ഹോട്ടലുകളും ഇക്കാലത്ത് ഒരുപാട് വെല്ലുവിളികളിലൂടെയും നിരവധി പ്രതിസന്ധികളിലൂടെയും ആണ് മുന്നോട്ട് പോകുന്നത്. അതിൽ ഒരുപാട് പേരുടെ വിയർപ്പുണ്ട്, സ്വപ്നങ്ങളും ഉണ്ട്. തെറ്റുകൾക്ക് വിമർശനം ആവാം, പക്ഷേ നിങ്ങളുടെ ആക്രമണം എന്നെന്നേക്കുമായി അവരെ നശിപ്പിക്കാൻ ആവരുത്. രുചിയിൽ പോരായ്മകൾ ഉണ്ടായേക്കാം, എന്നാലും ഭക്ഷണം വിൽക്കുന്ന ഒരാളും അറിഞ്ഞുകൊണ്ട് മോശം ഭക്ഷണം വിളമ്പില്ല, അത് അമ്മയാണേ സത്യം! തീയിൽ കുരുത്താൽ വെയിലത്ത് വാടില്ല എന്ന് പറഞ്ഞതുപോലെ മുന്നോട്ടുപോവുകയാണ്! ഇതിലൊന്നും പെടാത്ത ഒരുപാട് സ്നേഹസമ്പന്നരായ ജനങ്ങളിലൂടെയാണ് ഇവിടെ വരെ എത്തിയത്, അവരിലൂടെ ഇനിയും മുന്നോട്ട്. എല്ലാവരോടും സ്നേഹം മാത്രം”.