ഇത്തവണ വലിയ മത്സരം ഉണ്ടാകുന്ന മണ്ഡലമാണ് തൃശൂർ.അതേസമയം ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചു തന്നെയാണ് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തൃശൂരിലേക്ക് സ്ഥാനാർഥികളെ നിയോഗിച്ചിരിക്കുന്നത്. ഇതിനകം തന്നെ വിവാദങ്ങളും വാദപ്രതിവാദങ്ങളും പലകുറി അരങ്ങേറിക്കഴിഞ്ഞു. ബിജെപിയെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും മൂന്ന് ഘടകങ്ങൾ ഇത്തവണ ബിജെപിക്കായി തൃശൂരിൽ സ്വാധീനം ചെലുത്താനാകും. 2019ൽ ഏറ്റവും അവസാനമായാണ് ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. കേവലം 11 ദിവസം മാത്രമായിരുന്നു ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിക്ക് പ്രചാരണത്തിനായി ലഭിച്ചത്. അതുകൊണ്ട് ബൂത്തുതല പ്രവർത്തനങ്ങളിലുമൊക്കെ പാളിച്ചകൾ നേരിട്ടിരുന്നു. എന്നാൽ ഇത്തവണ എതിർ സ്ഥാനർഥികൾ വരുന്നതിന് മുൻപേ തന്നെ ശാസ്ത്രീയവും ചിട്ടയാർന്ന നിലയിലും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രചാരണം മുൻകൂട്ടി ആരംഭിച്ചിരുന്നു.ഇതിന്റെയൊക്കെ ഫലമായി തൃശൂർ ലോക്സഭാ മണ്ഡലത്തിനു കീഴിലെ 1428 ബൂത്തുകളിൽ 1422ലും സജീവ പ്രവർത്തകരും നേതാക്കളും അണിനിരന്നിട്ടുണ്ട്. അതുപോലെ മുൻകാലങ്ങളിൽ അത്രയധികം ശ്രദ്ധിക്കാതിരുന്ന യുവാക്കളെ വോട്ട് ചേർക്കുന്നതു പോലെയുള്ള വിഷയങ്ങളിലേക്കും ഇത്തവണ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.
ബിജെപിയുടെ ബൂത്ത് കമ്മിറ്റിയിൽ പ്രസിഡന്റ്, 15 അംഗങ്ങൾ, സെക്രട്ടറി എന്നിവ ചേരുന്നതായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ ബൂത്തിന്റെയും ചുമതല ‘ബൂത്ത് ഇൻ ചാർജ്’ എന്ന പേരിൽ ബിജെപിയുടെ സംസ്ഥാന ഭാരിവാഹികൾ, ജില്ലാ ഭാരിവാഹികൾ പോലെ മുതിർന്ന നേതാക്കൾക്ക് തന്നെ വീതിച്ചുനൽകിയിരുന്നു. ഇത്തരത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷാനായ കെ സുരേന്ദ്രനു പോലും തൃശൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലെ ഒരു ബുത്ത് കമ്മിറ്റിയുടെ ബൂത്ത് ഇൻ ചാർജ് ചുമതല നൽകിയിട്ടുണ്ട്. ഇവർ എല്ലാ ആഴ്ചയും ബൂത്ത് കമ്മിറ്റി സന്ദർശിക്കുകയും അവിടുത്തെ വിഷയങ്ങൾ പഠിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും വേണം.മണ്ഡലത്തിലെ നാല് ബൂത്തുകൾ കൂട്ടിച്ചേർത്തുള്ള സമിതിയായ ശക്തികേന്ദ്രവും ഇതിന് നേതൃത്വം നൽകാൻ ശക്തികേന്ദ്രം ഇൻ ചാർജിനേയും മുൻകൂട്ടി നിയോഗിച്ചതും ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായുള്ള മാറ്റമാണ്. ചുരുക്കത്തിൽ ബൂത്ത് തലത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാനും ശക്തിപ്പെടുത്താനുമായി ബൂത്ത് ഇൻ ചാർജുകളെയും അതിനു തൊട്ടുമുകളിൽ ശക്തികേന്ദ്രം ഇൻ ചാർജിനേയും നിയമിച്ചു. ബൂത്തുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കഴിഞ്ഞ രണ്ട് വർഷമായി മുഴുവൻ സമയ പ്രവർത്തകരെ നിയോഗിച്ചു കൊണ്ടാണ് 2024-ലേക്കുള്ള മുന്നൊരുക്കം ബിജെപി നടത്തിയിരിക്കുന്നത്.മറ്റൊന്ന്,മോദി നേരിട്ടു തന്നെ രണ്ടുവട്ടം തൃശൂരിലേക്ക് പറന്നിറങ്ങിയത്. ഗുരുവായൂരും തൃപ്രയാറും സന്ദർശിച്ചതും ശ്രദ്ധേയം.