കേരളത്തിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നിരിക്കുകയാണ്.അതെ സമയം നേരത്തെ ബിജെപി ഇതര സർക്കാരുകൾ അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വച്ചുപുലർത്തുന്ന സമീപനവും, പ്രതികാര നടപടികളും ചൂണ്ടിക്കാട്ടി കേരളവും തമിഴ്നാടും അടക്കം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതിയുടെ ശ്രദ്ധ പതിപ്പിക്കാനുള്ള കേരളത്തിന്റെ ഇടപെടലുകളെ സ്റ്റാലിൻ പുകഴ്ത്തിയത്.സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള അവകാശത്തെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 293 പ്രകാരമുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്ത് കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.
ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്രത്തിൽ നിന്ന് തമിഴ്നാട് നേരിടുന്ന അവഗണന അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന നേതാക്കൾ സമരത്തിനായി കേന്ദ്രത്തിനെതിരെ നിൽക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കുന്നതിന് വേണ്ടി കേരളം നടത്തുന്ന ശ്രമങ്ങൾക്ക് തമിഴ്നാടിന്റെ പിന്തുണയുണ്ടാകുമെന്നും ഇതിൽ സഹകരണമുണ്ടാകുമെന്നും എംകെ സ്റ്റാലിൻ ഉറപ്പ് നൽകുകയുമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും തമിഴ്നാട് മുഖ്യമന്ത്രി പോസ്റ്റ് പങ്കുവച്ചു. ഫെബ്രുവരി എട്ടാം തീയതി കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്നും പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.
“തെക്കേ ഇന്ത്യയില് ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നിൽക്കുന്നു.” എന്നായിരുന്നു സ്റ്റാലിൻ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചത്.