മുല്ലപ്പെരിയാർ വിഷയത്തിൽ വിവാദ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിൽ ആണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. താരം നടത്തിയ പ്രതികരണം ഇങ്ങനെ: “മുല്ലപ്പെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും സംഭവിക്കും എന്ന് ഞാൻ കരുതുന്നില്ല. സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ മാത്രം വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക, എവിടെയെങ്കിലും കെട്ടിടം കത്തിയാൽ ഒരാഴ്ചത്തേക്ക് ഫയർ ആൻഡ് സേഫ്റ്റി പുറത്താക്കുക, സ്ത്രീധന ആത്മഹത്യ നടന്നാൽ ഒരാഴ്ചത്തേക്ക് മാത്രം സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക, പ്രളയം വന്നാൽ മാത്രം ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ച ചെയ്യുക തുടങ്ങിയ കലാപരിപാടികൾ മാത്രമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.
എവിടെയെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞാൽ മാത്രം ഒരുപാട് യോഗം ചേരും, ആദരാഞ്ജലികൾ, പിന്നെ കോടികൾ പൊടിക്കാൻ വേണ്ടി അന്വേഷണകമ്മീഷൻ. ഇതിനൊരു പരിഹാരം മാത്രമേയുള്ളൂ – മുല്ലപ്പെരിയാർ ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കുക. അതോടെ ആ ജില്ലയിൽ താമസിക്കുന്നവരുടെ സുരക്ഷാ തമിഴ്നാടിൻ്റെ ഉത്തരവാദിത്വം ആയി മാറും. തമിഴ്നാട്ടിലെ 5 ജില്ലകൾ സമ്പുഷ്ടം ആവുകയും ചെയ്യും. ലോകത്തിൻറെ ഏതു കോണിൽ ഉള്ളവരെയും സേവ് ചെയ്യുവാൻ കഷ്ടപ്പെടുന്ന നമുക്ക് ഇനിയെങ്കിലും സ്വയം സേവ് ചെയ്യാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളം കിട്ടുവാൻ ഇനി പുതിയ ഡാം ഉടനെ പണിയും എന്നു കരുതാം.
വാൽക്കഷണം: പുതിയ ഡാം പണിയുകയാണെങ്കിൽ ജോലി തമിഴ്നാടിനെയോ കേന്ദ്രത്തെയോ മാത്രം ഏൽപ്പിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ എന്നിവയുടെ അവസ്ഥ ആയിരിക്കും വരിക. ഇപ്പോഴാണെങ്കിൽ മുല്ലപ്പെരിയാറിനെ മഴക്കാലത്ത് മാത്രം പേടിച്ചാൽ മതി. ചില ആളുകൾ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്നു ജീവിക്കേണ്ടി വരും” – ഇതായിരുന്നു സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്.
നിരവധി ആളുകൾ ആയിരുന്നു പോസ്റ്റ് മുഴുവൻ വായിക്കാതെ തലക്കെട്ട് മാത്രം വായിച്ചു കൊണ്ട് താരത്തിനെതിരെ രംഗത്തുവന്നത്. എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ താരത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പറഞ്ഞ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തുകയാണ് മലയാളികൾ. സാംസ്കാരിക നായകർക്ക് ഇല്ലാത്ത ധൈര്യം ആണ് സന്തോഷ് പണ്ഡിറ്റ് ഉള്ളത് എന്നാണ് മലയാളികൾ അവകാശപ്പെടുന്നത്.