സിപിഐഎം നേതാവ് ഷാജഹാനെ വധിച്ച പ്രതികള്‍ക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ്. 2019 മുതല്‍ പ്രതികള്‍ സിപിഐഎമ്മുമായി അകല്‍ച്ചയിലാണ്. ഷാജഹാന് ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികള്‍ക്ക് ഷാജഹാനോടുള്ള വൈരാഗ്യം വര്‍ധിച്ചു. പ്രതികള്‍ രാഖി കെട്ടിയതിനെ ഷാജഹാന് ചോദ്യം ചെയ്തതും ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ളക്സ്വയ്ക്കുന്നതുമായ തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികള്‍ ചന്ദ്രനഗറിലെ ബാറിലെത്തി മദ്യക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതികള്‍ ബാറില്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേസില്‍ നിര്‍ണായക തെളിവാണ്. അതേസമയം, നാലുപേര്‍ അറസ്റ്റിലായി. നവീന്‍, അനീഷ്, സുജിഷ്, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നവീന്‍ ഒഴികെയുള്ള മൂന്നുപേരാണ് ഷാജഹാനെ വെട്ടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് നാലുപേര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. പ്രതികള്‍ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നില്‍ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ വീടിന് മുന്നില്‍വച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.