മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.ഈ സാഹചര്യത്തിലാണ് കേന്ദ്ര കൃഷിമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകന് ദേവേന്ദ്ര സിംഗ് തോമറിന്റെ പണമിടപാടിനെ കുറിച്ചുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദേവേന്ദ്ര സിംഗ് തോമര്‍ വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.നൂറ് കോടി രൂപ തരും, അക്കൗണ്ട് തയ്യാറാക്കി വെക്കൂ എന്ന് ദേവേന്ദ്ര തോമര്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍ നിന്ന് പണം വാങ്ങുന്നതിനെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള 18 കോടി രൂപ നാല് വ്യത്യസ്ത അക്കൗണ്ടുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വീഡിയോ കോളില്‍ മറുവശത്തുള്ള ആള് തോമറിനോട് പറയുന്നത്.
മറ്റൊന്ന് വീഡിയോ ഇതിനോടകം സംസ്ഥാനത്ത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ദേവേന്ദ്ര സിംഗ് തോമര്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത് എന്നും ദയവായി ഇതിന്റെ ആധികാരികത പരിശോധിക്കൂ എന്നും മധ്യപ്രദേശ് പി സി സി അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേല്‍ ഇ ഡിയോടും സി ബി ഐയോടും അഭ്യര്‍ത്ഥിച്ചു. നൂറ് കണക്കിന് കോടി രൂപയുടെ ഇടപാട് ഒരാള്‍ നടത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദിച്ചത്. വീഡിയോ സത്യമാണെങ്കില്‍ നരേന്ദ്ര തോമര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അഥവാ വീഡിയോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കാനും ദിഗ് വിജയ് സിംഗ് തോമറിനെ വെല്ലുവിളിച്ചു.
അതെ സമയം തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ”ഞാന്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്ന് തെറ്റായി അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നെ അപകീര്ത്തിപ്പെടുത്താനുമള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ വീഡിയോ”, തോമര്‍ പരാതിയില്‍ ആരോപിച്ചു. തനിക്കോ തന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ ഇത്രയും വലിയ തുക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.