ഈ അടുത്തായിരുന്നു നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായതും പരിഹസിക്കപ്പെട്ടതും മനോജ് കെ ജയന്റെ ഭാര്യയുടെ വീഡിയോ ആയിരുന്നു. ഭര്‍തൃ പിതാവിന്റെ വിയോഗം അറിഞ്ഞ് പൊട്ടിക്കരയുന്ന ആശയുടെ വീഡിയോ പരിഹാസങ്ങള്‍ക്ക് കാരണമായി. ഇപ്പോഴത്തെ ഈ വിഷയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന് മനോജ് കെ ജയന്.
എന്റെ അച്ഛന്… ഒരായുസ്സ് മുഴുവന്‍ ബലം നല്കുന്ന അമൂല്യമായ ഓര്‍മ്മകളും, ജീവിതത്തില്‍ നിന്നും ഒരുപാട് പാഠങ്ങളും, മനസ്സില്‍ ആഴത്തിലുറച്ച അനുഭവങ്ങളും സമ്മാനിച്ച് കൊച്ചച്ഛന്റെയടുത്തേയ്ക്ക് അച്ഛന് യാത്രയായി. അച്ഛന്റെ ശാന്തത, ധൈര്യം, കാരുണ്യം എന്നിവ അദൃശ്യമായ ഭാഷയിലൂടെ പറഞ്ഞു തീര്‍ത്ത വിജ്ഞാനശകലങ്ങളാണ്. അച്ഛന്റെ നിശ്ശബ്ദതകള്‍ പോലും അര്‍ത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേര്‍പാടിന്റെ ശേഷമാണ് തിരിച്ചറിയുന്നത്.അച്ഛന് ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടി. പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും, മറ്റനേകം അംഗീകാരങ്ങളും നേടി, ആഗ്ര ഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു. പൂര്‍ണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദംപൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും, ആലാപനവും കൊണ്ട് ഭക്തജനമനസ്സുകളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന ഗാനങ്ങളിലൂടെയും ജനമനസ്സുകളില്‍ അച്ഛന് ഓര്‍മ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ശ്രീകോവില്‍ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയില്‍ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നു,വളരെ അഭിമാനിക്കുന്നു.
15 വയസ്സില്‍ അച്ഛന് നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛന് അതിലേറെയായിരുന്നു. അവളുടെ കളിതമാശകളും, പരിചരണവും, സ്നേഹപൂര്‍ണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിക്കലും ഏതാനും വാക്കുകള്‍ കൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമര്‍ശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. എന്റെ കുടുംബത്തില്‍ അവള് ഒരു മരുമകളല്ല. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാല്‍ ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവള്‍ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവള് മാത്രമാണ്.ഞങ്ങള്‍ വേദനിയ്ക്കുന്ന സമയത്ത് പോലും പരിഹാസശരങ്ങള്‍ കൊണ്ടു മുറിവേല്പിക്കുകയും, എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു നല്‍കിയും, എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു വാര്‍ത്തകള്‍ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂട്യൂബ് ചാനലുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു… നിങ്ങളുടെ സ്വന്തം… മനോജ്.കെ. ജയന്