അപ്രതീക്ഷിതമായിട്ടാണ് നെടുമുടിവേണു നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്ത ഇന്ന് മലയാളികൾ കേട്ടത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അദ്ദേഹത്തെ ഉദരസംബന്ധമായ രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം. കുറച്ചു മുൻപ് ആയിരുന്നു അദ്ദേഹം കോവിഡ് മുക്തൻ ആയത്. നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ മഞ്ജുവാര്യർ പങ്കുവെച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “അച്ഛൻ മരിച്ചപ്പോൾ എനിക്ക് ഒരു കത്ത് വന്നു. സങ്കടപ്പെടേണ്ട, ഇവിടെ ഒരു അച്ഛനും അമ്മയും എന്നുമുണ്ടാവും! വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടിവേണു എന്ന മനുഷ്യൻ ഒരു മിന്നാമിനുങ്ങിനെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അവതരിപ്പിക്കുന്ന അച്ഛൻ വേഷങ്ങൾക്ക് ഇത്രയും ഭംഗിയുള്ള പ്രകാശം ഉണ്ടാവുന്നത് എന്ന് അറിയാൻ ഞാൻ സൂക്ഷിച്ചു വച്ചിട്ടുള്ള ആ കത്തിലെ ഈ വരികൾ മാത്രം മതി. ആ അച്ഛനാണ് ഇപ്പോൾ യാത്ര പറഞ്ഞു പോകുന്നത്.
ദയ എന്ന സിനിമയിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നീട് ഉദാഹരണം സുജാത, ജാക്ക് ആൻഡ് ജിൽ, ഏറ്റവും അവസാനമായി മരയ്ക്കാർ എന്നീ സിനിമകളിൽ ആയിരുന്നു ഒരുമിച്ച് അഭിനയിച്ചത്. ഒരുമിച്ച് അഭിനയിച്ച സിനിമകൾ കുറവായിരുന്നു എങ്കിലും എപ്പോഴും ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓർമ്മയിൽ ഞാൻ ഇടയ്ക്ക് കളിയാക്കി വിളിക്കുമായിരുന്നു – “കൊടുമുടി വേണു”. അത്രയും ഉയരത്തിൽ ആയിരുന്നു എന്നും അദ്ദേഹം, അഭിനയത്തിലും ജീവിതത്തിലും! പലതും പഠിപ്പിച്ച, തണുപ്പും തണലും നൽകിയ ഒരു പർവ്വതം ആയിരുന്നു അദ്ദേഹം. മനസ്സുകൊണ്ട് ഇപ്പോഴും പ്രണയിക്കുന്ന, ആ ഔന്നത്യത്തെ മരണമില്ലാത്ത ഓർമ്മയായി എന്നും മനസ്സിൽ ഉണ്ടാവും, വേദനയോടെ വിട!” – ഇതായിരുന്നു മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വെറും മൂന്നു സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ദയ എന്ന സിനിമയിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇത്. പിന്നീട് തിരിച്ചുവരവിൽ ആയിരുന്നു ഉദാഹരണം സുജാത എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഏറെ പ്രശംസിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.