ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പൂര്‍ണ യോജിപ്പാണ് ഉള്ളത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് .അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’അച്ചു മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ് അച്ചു. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ,’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതെ സമയം സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് തനിക്ക് പറയാന്‍ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ചാണ്ടി ഉമ്മനൊപ്പം തന്നെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മന്റെ പേരും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കുടുംബത്തിലെ രാഷ്ട്രീയക്കാരന് ചാണ്ടി ഉമ്മനാണ് എന്ന് പറഞ്ഞ് അച്ചു ഉമ്മന്‍ തന്നെ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയായിരുന്നു. എങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സജീവമായി അച്ചു ഉമ്മന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് സൈബറിടങ്ങളില്‍ നിന്ന് അച്ചു ഉമ്മന്‍ ആക്രമണം നേരിട്ടിരുന്നു.
മറ്റൊന്ന്,കോട്ടയത്ത് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈയിലുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ അച്ചു ഉമ്മന്‍ സാധിക്കും എന്നാണ് ചിലരുടെ വിലയിരുത്തല്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി വികാരം ലോക്സഭയിലേക്കും പടര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോട്ടയം ഡി സി സി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനുിം തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു.