മലപ്പുറം തിരികെ പിടിക്കാന്‍ എല്‍ഡിഎഫ്.സ്ഥാനാർത്ഥി വി വസീഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മത്സരം ലീഗിന്റെ ഉരുക്ക് കോട്ടയിലാണെങ്കില് എന്തൊക്കെയാണ് തനിക്കും മുന്നണിക്കും പ്രതീക്ഷ നല്കുന്ന ഘടകങ്ങള്‍ എന്ന് വ്യക്തമാക്കുകയാണ് ഇടത് സ്ഥാനാർത്ഥി.മലപ്പുറത്തെ ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിനെ നെഞ്ചേറ്റുമെന്ന വിശ്വാസമാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സഖാക്കളും നാട്ടുകാരുമൊക്കെ വലിയ ആവേശത്തിലാണുള്ളത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അതിലൂടെ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.2024 ല്‍ കേരളത്തില്‍ ഉടനീളം ഇടതിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാകുക. ഇരുപതില്‍ ഇരുപതും എല്‍ഡിഎഫ് നേടുമെന്നാണ് പൊതുവേ ലഭിക്കുന്ന വികാരം. ശക്തമായ സംഘപരിവാർ വിരുദ്ധ വികാരം കേരളത്തിലുണ്ട്. ആ സംഘപരിവാർ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷമാണ് ഗ്യാരണ്ടി എന്ന ബോധ്യമാണ് ജനങ്ങള്‍ക്കുള്ളത്.
വർഗ്ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം ഏറ്റവും ക്രിയാത്മകമായ നേതൃത്വമാകുമെന്ന ഒരു ഉറപ്പ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച മലപ്പുറത്തിനുണ്ട്. മലപ്പുറം എന്ന് പറയുന്നത് എന്നും സാമ്രാജ്യത്വ വിരുദ്ധ മനോഭാവം ഉയർത്തിപിടിച്ചിട്ടുള്ള, സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മതേതരത്വത്തിന്റേയും ഒരു കേന്ദ്രമാണ്. എല്ലാവരേയും ചേർത്ത് പിടിക്കുന്ന ആ മലപ്പുറത്തുകാർ വർഗ്ഗീയതയിലേക്ക് ഒരിക്കലും നാടിനെ വിട്ടുകൊടുക്കില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷമാണെന്ന ബോധ്യം അവർക്കുണ്ട്. അത് അവർ ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമാക്കും.
വികസനം എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും പ്രധാനമായും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ഇന്ത്യ സർക്കാർ വികസനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കേരളത്തോട് കാണിക്കുന്ന പ്രത്യേകമായ ഒരു മനോഭാവമുണ്ട്, മറുവശത്ത് അതിനോട് പ്രതികരിക്കാത്ത യുഡിഎഫുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മലപ്പുറത്തെ ജനപ്രതിനിധികള്‍. അവർ കേരളത്തിന് വേണ്ടി ശബ്ദിക്കുന്നില്ല. കേരളത്തിന് വേണ്ടി മാത്രമല്ല, രാജ്യത്തെ പാർശ്വവല്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളുമൊക്കെ വല്ലാത്ത പ്രയാസം അനുഭവിക്കുന്ന ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകള്‍ നിരന്തരം ഉണ്ടാകുന്നു. ഈ സമയങ്ങളിലൊന്നും ഇവർക്ക് വേണ്ടി ശക്തമായ പ്രതിപക്ഷമായി നില്‍ക്കാനോ പാർലമെന്റില്‍ ശക്തമായ വാദമുഖങ്ങള്‍ ഉയർത്താനോ യുഡിഎഫ് പ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ഇടത് എംപിമാർ പാർലമെന്റിന് അകത്തും പുറത്തും സ്വീകരിച്ചിട്ടുള്ള നിലാപാടും ഇടപെടലുകളും മലപ്പുറത്തെ ജനങ്ങള്‍ കാണുന്നുണ്ട്.