തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ് -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 28,124 പേരാണ് സർവേയിൽ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി ആളുകളെ നേരിൽക്കണ്ടാണ് സർവേ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ വരാനിരിക്കെയാണ് മാതൃഭൂമി ന്യൂസിന്റെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം ശ്രദ്ധേയമാകുന്നത്.
104 മുതൽ 120 വരെ സീറ്റുകൾ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ് മാതൃഭൂമിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. അതേസമയം,യു.ഡി.എഫ്. 20-36 സീറ്റിലൊതുങ്ങും. NDA, മറ്റുള്ളവ രണ്ട് സീറ്റുകൾ വരെ നേടാമെന്നാണ് പ്രവചനം. 47 ശതമാനം വോട്ടുവിഹിതമാണ് LDF നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫ്.-38, എൻ.ഡി.എ.-12, മറ്റുള്ളവർ മൂന്നു ശതമാനവും വോട്ടുവിഹിതം നേടും.
ഭക്ഷ്യക്കിറ്റ് വിതരണം, മറ്റ് ക്ഷേമ പദ്ധതികൾ. കൊറോണ വൈറസ് പ്രതിരോധം തുടങ്ങിയവയാണ് ഇടതുസർക്കാരിന്റെ അനുകൂല ഘടകമെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു. കൂടാതെ, സർക്കാരിന് അനുകൂലമായി ശക്തമായ തരംഗമാണ് കേരളത്തിൽ നിലനിൽക്കുന്നത്. പിണറായി സർക്കാരിന്റെ ഭക്ഷ്യകിറ്റ് ഗുണം ചെയ്തത് 84 ലക്ഷം കുടുംബങ്ങൾക്കാണ്. ക്ഷേമ പെൻഷനിൽ വരുത്തിയ വർധനവും തുടർ ഭരണത്തിന് കാരണമാകും.
യുവാക്കൾക്കിടെയിൽ പിണറായി വിജയനുള്ള സ്വീകാര്യത, ജനക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ പിന്തുണ, മുസ്ലിം വോട്ടുകൾ എന്നിവയാണ് തുടർ ഭരണത്തിനു്ള്ള മറ്റ് അനുകൂല കാരണങ്ങൾ. കോവിഡ് ഒന്നാംതരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് പിണറായിയുടെ ജനപ്രീതി ഉയർത്തിയത്. സ്ത്രീ വോട്ടർമാർക്കിടയിൽ യുഡിഎഫിനെക്കാൾ 15 ശതമാനം വോട്ട് ഇടതുമുന്നണിക്ക് കിട്ടും എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 50 ശതമാനം സ്ത്രീ വോട്ടർമാർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് 35 ശതമാനമാണ്. ഇതിനെല്ലാം പുറമെ പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടർമാർ ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത് ഇടതുമുന്നണിക്ക് അനുകൂലമായാണ് എന്നും സർവേ പറയുന്നു.
മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുപക്ഷം കയ്യടക്കും എന്നാണ് സർവേയിൽനിന്നും വ്യക്തമാകുന്നത്. മലബാറിലെ 63 മണ്ഡലങ്ങളിൽ 46 ഉം LDF നൊപ്പമാണ്. 17 ഇടത് മാത്രമാണ് യുഡിഎഫിന് മേൽകൈ. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളിൽ 22 ഇടത്ത് എൽ.ഡി.എഫ് വിജയം നേടും. അഞ്ചിടത്ത് യുഡിഎഫ് മേൽകൈ നേടും. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 44-ഉം എൽ.ഡി.എഫിനൊപ്പമാണ്. നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ.