ലീഗിന്റെ ശക്തമായ കോട്ടയാണെങ്കിലും ഇത്തവണ പൊന്നാനി ചരിത്രം തിരുത്തുമെന്നാണ് ഇടതു സ്ഥാനാർഥി കെഎസ് ഹംസ പറയുന്നത്.അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇതാണ്,സ്ഥാനാർത്ഥി പ്രചരണത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മണ്ഡലത്തിലെ വോട്ടർമാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ ആളുകളില്‍ നിന്നും പിന്തുണ ലഭിക്കുന്നത്. അതില്‍ ഇടതുമുന്നണിയില്‍ ഉള്‍പ്പെട്ടവർ മാത്രമല്ല. കോണ്‍ഗ്രസുകാരും ലീഗുകാരുമൊക്കെയുണ്ട്. ഒരാള്‍പോലും തനിക്കെതിരായി മുഖം തിരിച്ച് നിന്നില്ലെന്നതാണ് ശ്രദ്ധേയം. പ്രചരണത്തിനായി എത്തുന്ന എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കും എനിക്കും വലിയ പ്രതീക്ഷയും ആവേശവുമാണ് നല്‍കുന്നത്.
ലീഗിന്റെ ശക്തികേന്ദ്രം ആയതുകൊണ്ടു തന്നെയായിരിക്കണം പൊന്നാനി മണ്ഡലത്തില്‍ എന്നെ സ്ഥാനാർത്ഥിയാക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്. ലീഗില്‍ വളരെ ശക്തമായ ഒരു പാരമ്പര്യമുള്ള നേതാവായിരുന്നു ഞാന്‍. എട്ട്-പത്ത് കൊല്ലത്തോളം പാർട്ടിയുടെ സംഘടന ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായിരുന്നു. ജില്ലാ ഭാരവാഹിയുടെ ചുമതല വഹിച്ചിരുന്നു. ഈ ബന്ധങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തല്‍ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ടായിരിക്കും സ്ഥാനാർത്ഥിത്വം എന്നിലേക്ക് എത്തിയത്.
പൊന്നായില്‍ ഞാന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായതിന് പിന്നാലെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വന്ന ലീഗുകാർ ഉണ്ട്. അതിന് പുറമെ ഒട്ടനവധി ആളുകള്‍ രഹസ്യമായി ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് എല്ലാം തന്നെ വോട്ടായി മാറും എന്നതില്‍ സംശയമില്ല. ഇത്തവണ പൊന്നാനിയുടെ രാഷ്ട്രീയം തിരുത്തപ്പെടാന്‍ പോകുകയാണ്. അതിനായുള്ള കാത്തിരിപ്പിലാണ് വോട്ടർമാർ. സംസ്ഥാനത്തെ വിഷയങ്ങളേക്കാള്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്. മതനിരപേക്ഷതയും രാജ്യത്തെ മതേതര, ജനാധിപത്യ, സാഹോദര്യ സാഹചര്യങ്ങളുമെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത് നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ആ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. മതനിരപേക്ഷതയില്‍ ഊന്നി നില്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.