അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അപകടകാരികളായ നായ്ക്കളെ കുത്തിവച്ച് കൊല്ലാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോര്പറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുമാണ് സുപ്രിംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍, എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001-ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചത്.