കേരളത്തിലെ സർക്കാർ സ്കൂളുകൾ എല്ലാം ഇന്ന് ഡിജിറ്റൽ ആണ്. സ്കൂൾ വിദ്യാഭ്യാസം പൂർണമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന സംസ്ഥാനം എന്ന റെക്കോർഡ് ആണ് കേരളം ഇതിലൂടെ കരസ്ഥമാക്കിയത്. കേരളം കൈവരിച്ച നേട്ടങ്ങളിൽ ഇത് ഏറ്റവും തിളക്കമാർന്ന ഒരു നേട്ടമായി വിലയിരുത്തപ്പെടുന്നു.
42,000 ക്ലാസ് റൂമുകൾ ആണ് ഇത്തരത്തിൽ ഡിജിറ്റൽ ആക്കിയത്. എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും നെറ്റ്വർക്ക് വഴി കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സർക്കാർ സ്കൂളുകളിലെയും എൽപി, യുപി വിഭാഗത്തിൽ കുറഞ്ഞത് ഒരു സ്മാർട്ട് ക്ലാസ്സ് റൂം എങ്കിലും നിലവിലുണ്ട്. എല്ലാ സ്കൂളുകളിലും ഒരു കമ്പ്യൂട്ടർ ലാബ് കുറഞ്ഞത് സ്ഥാപിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റം രാജ്യത്തിനു മാതൃകയാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അക്കാദമിക മികവ് ആണ് വിദ്യാലയമികവ് എന്ന ആശയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്നും അത് സ്വാർത്ഥം ആക്കുന്നതിനുള്ള പദ്ധതി ആണ് ഇത് എന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു.