തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നോട്ടിസ് പതിച്ചു. റീപോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം എത്രയും വേഗം ഏറ്റുവാങ്ങി സംസ്കരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങതെ കുടുംബം ഒളിവില്‍ പോയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
തങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരെ കൂടി പോസ്റ്റ്മോര്‍ട്ടത്തിനുള്ള മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രിംകോടതി ഇന്നലെ തള്ളി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന്ും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം ഒളിവില്‍ പോകുകയായിരുന്നു. ഇന്നലെ കുട്ടിയുടെ കുടുംബത്തിന്റെ സാന്നിധ്യമില്ലാതെയാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നാണ് പെണ്‍കുട്ടി ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പടെ പരുക്കേറ്റു. മൂന്നൂറിലധികം പേരെയാണ് ഇതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തത്.