‘ഗജിനി’യില്‍ നായകനാകേണ്ടിയിരുന്നത് മറ്റൊരു നടന്‍; കഥ ഇഷ്ടമാകാത്തതിനാല്‍ നിരസിച്ചു

സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഗജിനി. 2005ലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എ.ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തില്‍ നായകനാകാന്‍ സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടന്‍ മാധവനെയാണ് ഗജിനിയിലേക്കായി ആദ്യം പരിഗണിച്ചത്. എന്നാല്‍ കഥ ഇഷ്ടപ്പെടാത്തതിനാല്‍ മാധവന്‍ ചിത്രം നിരസിക്കുകയായിരുന്നു. മാധവന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

മാധവന്‍ സംവിധാനം ചെയ്ത ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ലൈവില്‍ സൂര്യയുമായി സംസാരിക്കവെയാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്. തനിക്ക് ഗജിനിയിലേക്ക് ഓഫര്‍ വന്നിരുന്നുവെന്നും എന്നാല്‍ കഥ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മാധവന്‍ പറഞ്ഞു. രണ്ടാം പകുതിയില്‍ താന്‍ ഹാപ്പിയല്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. ഒടുവില്‍ ആ സിനിമ നിങ്ങളെ തേടിയെത്തി. കാഖ കാഖയില്‍ നിങ്ങള്‍ ചെയ്തത് എന്താണെന്ന് താന്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ ആ ചിത്രം ശരിയായ ആളിലേക്കാണ് പോയതെന്ന് തനിക്ക് തോന്നിയെന്നും മാധവന്‍ പറഞ്ഞു.

ചിത്രം ഹിറ്റായത് വളരെ വലിയ കാര്യമാണ്. ആ ചിത്രത്തിനായി നിങ്ങള്‍ എത്രത്തോളം പരിശ്രമിച്ചു എന്നുള്ള കാര്യം താന്‍ കണ്ടു. ഒരാഴ്ചയോളം ഉപ്പ് കഴിച്ചതേയില്ലെന്ന് നീ പറഞ്ഞത് താന്‍ ഓര്‍ക്കുന്നു. അതെന്റെ കരിയറില്‍ താന്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചു. തന്റെ കരിയറിനോട് വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്ന് തോന്നിയെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് കോടി മുതല്‍ മുടക്കിലാണ് ഗജിനി നിര്‍മിച്ചത്. ചിത്രം ബോക്‌സ് ഓഫിസില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. സൂര്യക്ക് പുറമേ അസിന്‍, നയന്‍താര എന്നിവരുടെ കരിയറിലും വന്‍ ബ്രേക്കായിരുന്നു ഗജിനി. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ ഖാനാണ് നായകനായി എത്തിയത്.