കോഴിക്കോട് കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്ന് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകളാണ് പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. ഡി.എന്‍.എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് റൂറല്‍ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.
കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്കരിച്ചിരുന്നു. മൃതദേഹത്തിന് ഇര്‍ഷാദുമായി രൂപ സാമ്യമുണ്ടെന്ന കാര്യവും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്നതിനിടെ കോരപ്പുഴയില്‍ ചാടി ഇര്‍ഷാദ് രക്ഷപ്പെട്ടു എന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടത്തുന്നുണ്ട്. സംഭവത്തില്‍ സമീപവാസികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ആറംഘ സംഘം കാറിലെത്തുകയും അതിലൊരാള്‍ പുഴയില്‍ ചാടുന്നതായും കണ്ടവരുണ്ട്.
പന്തരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം എത്തുകയും ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോ ലഭിക്കുകയും ചെയ്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ലെന്ന് കാണിച്ച് ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. കേസില്‍ ഇത് വരെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി മിര്‍ഷാദ് വയനാട് സ്വദേശികളായ, ഷെഹീല്‍, ജനീഫ്, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.