മലയാള സിനിമ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിനിൽക്കുന്നത് ഇദ്ദേഹത്തെപോലെ ഉള്ള പ്രീതിഭകളുടെ കഴിവുകൊണ്ട് മാത്രമാണ്. അതുപോലെ മികച്ച ഒരുപിടി നല്ല നായികമാരെ മലയാളത്തിന് സമ്മാനിച്ചതും ഇദ്ദേഹം തന്നെയാണ്. നടന്, സംവിധായകന്, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ നിര സാന്നിധ്യമായ താരമാണ് ബാലചന്ദ്രമേനോന്. നടന് കുഞ്ചനുമായുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് താരം.
സിനിമയില്‍ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം തനിക്ക് കുഞ്ചനോടുണ്ടെന്നും അതിന്റെ കാരണം കേട്ടാല്‍ പ്രേക്ഷകര്‍ അതിശയിക്കുമെന്നും ബാലചന്ദ്രമേനോന് പറയുന്നു. തന്റെ പ്രണയകഥയ്ക്ക് കാരണഭൂതന് കുഞ്ചനാണെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ വിവാഹം പോലും ഒരുപക്ഷേ നടക്കുമായിരുന്നില്ലെന്നും ബാലചന്ദ്രമേനോന് കുറിച്ചു. ലോക്ഡൗണ്‍ കാലത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം:
നിങ്ങളെപ്പോലെ തന്നെ ഞാനും പത്തുദിവസത്തിനു മീതെ ‘ഒറ്റപ്പെടല്‍’ എന്ന വൈറസിന്റെ ആക്രമണത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴും അമേരിക്കയില്‍ നിന്ന് മകളും ദുബായില്‍ നിന്ന് മകനും ഫോണില്‍ വിളിക്കുമ്ബോഴാണു വീട്ടിലെ ശ്മശാനമൂകതക്ക് ഒരു അറുതി ഉണ്ടാകുന്നത് . അല്ലെങ്കില്‍ വീട്ടിലെ ഫോണും നിശ്ശബ്ദം. സിനിമയില്‍ അങ്ങനെയാണ് . അടുത്ത ഒരു സിനിമയെപ്പറ്റി ഞാന്‍ ഒന്ന് ആലോചിക്കുകയാണെങ്കില്‍ എനിക്കു മുന്‍പേ ലോകം അതറിയും. അതിന്റെ ‘ഗുട്ടന്‍സ്’ ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ ഫോണിന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അത് പണ്ട് മുതലേ അങ്ങിനെയാണ് .
കുറ്റം പറയരുതല്ലോ. ഇടയ്ക്കു നടന് കുഞ്ചന്‍ വിളിച്ചു. കുഞ്ചന്‍ അങ്ങനെയാണ്. വിളിക്കാന്‍ പ്രതേകിച്ചു കാരണമൊന്നും വേണ്ട. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോടമ്ബാക്കത്തു തുടങ്ങിയ സൗഹൃദം അതെ വീറോടെ കാത്തു സൂക്ഷിക്കുന്നതില്‍ ടിയാനുള്ള ഉത്സാഹം ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സിനിമയില്‍ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം എനിക്ക് കുഞ്ചനോട് തോന്നാനുള്ള കാരണം കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും. കുഞ്ചന്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ വിവാഹം ഒരു പക്ഷേ നടക്കുമായിരുന്നില്ല എന്ന് മാത്രം തല്ക്കാലം പറഞ്ഞു നിര്‍ത്തുന്നു. ഈയുള്ളവന്റെ ആകെയുള്ള ഒരു പ്രണയകഥക്ക് കാരണഭൂതന് കുഞ്ചന്‍ മാത്രമാണ് എന്നറിയുക. അധികമാരും അറിയാത്ത സംഭവബഹുലമായ ആ പ്രണയ കഥ ‘filmy Fridays’ ന്റെ SEASON 3 ല്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് എന്ന് മാത്രം തല്ക്കാലം പറഞ്ഞു നിര്‍ത്തട്ടെ ..
എന്നാല്‍ സിനിമാക്കാരല്ലാത്ത എത്രയോ പേരാണ് എന്നെ ഫോണില്‍ വിളിച്ചത്. അടുത്തിടെ ടിവി യില്‍ വന്ന ‘വിവാഹിതരെ ഇതിലെ ‘ എന്ന സിനിമയായിരുന്നു മൂലകാരണം. അല്ലെങ്കിലും എന്റെ സിനിമകള്‍ ഏതു ചാനലില്‍ വന്നാലും അപ്പപ്പോള്‍ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കും .പടത്തെ പറ്റിയുള്ള അഭിപ്രായവും കൂട്ടത്തില്‍ ഇപ്പോളെന്താ സിനിമ ചെയ്യാത്തെ എന്നൊരു ചോദ്യവും. സിനിമ പഴയതാണെങ്കിലും വിളിക്കുന്നത് പുതിയ തലമുറയാണെന്നുള്ളതാണ് എന്റെ സന്തോഷം.
ഏപ്രില്‍ 18 എന്റെ ആദ്യത്തെ സിനിമയാണെന്ന് കരുതുന്നവരും ഈ കൂട്ടത്തിലുണ്ട്. കുടുംബപുരാണവും സസ്നേഹവും ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണെന്നു തര്‍ക്കിക്കുന്നവരും ഉണ്ട്. സിനിമ അങ്ങിനെയാണ .’കാര്യം നിസ്സാരം ‘ സിനിമയാണോ സീരിയലാണോ എന്ന് നാളെ ഒരു സംശയം തോന്നിയാല്‍ എനിക്കത്ഭുതമില്ല.
ഞാനുമായി ബന്ധപ്പെടുന്നവര്‍ എന്റെ സിനിമകള്‍ കണ്ടവരോ, കേട്ടറിഞ്ഞവരോ അല്ലെങ്കില്‍ ഇനി കാണാന്‍ പോകുന്നവരോ ആണ് .എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ ആണ് . വിളിച്ചവരുടെയൊക്കെ പ്രധാന പരാതി ബോറടിക്കുന്നു എന്നാണു . ഞാന്‍ പെട്ടന്ന് കട്ട് ചെയ്തു മഹാഭാരതത്തിലെ കുന്തീദേവിയിലേക്കുപോയി. ആവശ്യപ്പെടുന്ന എന്ത് വരവും തരാം എന്ന് ഭഗവാന് കൃഷ്ണന് പറഞ്ഞപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് ‘ എനിക്ക് അങ്ങയെപ്പറ്റി ഓര്‍മ്മവരാന്‍ വേണ്ടി കുറച്ചു ദുഃഖം തരണേ എന്നാണു.
ഇതിന്റെ ഒരു നൂതന വേര്‍ഷന്‍ ഞാന്‍ കേട്ടത് ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ വകയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അദ്ദേഹം ആഗ്രഹിച്ചു പോകുന്നത് ഒരു വരട്ടു ചൊറിക്കാണ് . ബോറടിക്കുന്ന മനസ്സിന് ചൊറിയുടെ ഒരു പൊറ്റ കിട്ടിയാല്‍ അത് നുള്ളി അടര്‍ത്തുന്ന സുഖത്തില്‍ ലയിക്കാമെന്നാണ് വിവക്ഷ. എനിക്ക് തോന്നി, കൊറോണയുടെ പേരില്‍ കര്‍ഫ്യൂ അടിച്ചേല്‍പ്പിക്കുന്ന ബോറടി മാറ്റാനായി എന്റെ പഴയ സിനിമകള്‍ കാണാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക.