180 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിക്കപ്പെട്ടു എന്ന് കരുതിപ്പോന്നിരുന്ന ഒരു മരം ഇവിടെ കൊല്ലത്ത് കണ്ടെത്തിയിരിക്കുകയാണ്. പറവൂരിനടുത്തുള്ള ആയിരവല്ലി ശിവ ക്ഷേത്രത്തിൽ ആണ് ഈ മരം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ലോകത്തിൽ തന്നെ ഈ വിഭാഗത്തിൽ അവശേഷിക്കുന്ന ഒരേയൊരു മരമാണ് ഇത് എന്ന് ഗവേഷകർ പറയുന്നു. ഇലിപ്പ എന്ന ജനുസ്സിൽ പെടുന്ന മരമാണ് ഇത്. 1835 വർഷത്തിൽ ബ്രിട്ടീഷുകാരനായ റോബർട്ട് വൈറ്റ് ആണ് ഈ മരം കണ്ടെത്തിയത്. എന്നാൽ പിന്നീട് തുടർ പഠനങ്ങളൊന്നും നടക്കാത്തത് കൊണ്ട് പുറംലോകം അറിയാതെ പോയി.
ജെ.എൻ.ടി.ബി.ജി.ആർ.ഐ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇപ്പോൾ ഈ മരം കണ്ടെത്തിയിരിക്കുന്നത്. സർപ്പക്കാവുകളിലെ വൈവിധ്യങ്ങൾ എന്ന വിഷയത്തിൽ ആണ് ഇവർ പഠനം നടത്തുന്നത്. ശ്വാസകോശ, ദന്ത, വാത രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാവുന്ന മരം കൂടിയാണ് ഇത് എന്നും പറയപ്പെടുന്നു. ഒറ്റനോട്ടത്തിൽ ആറ്റിലിപ്പ ആണെന്ന് തോന്നുമെങ്കിലും ഇലയുടെ ആകൃതിയിലുള്ള വ്യത്യാസമാണ് ഗവേഷകരെ പഠനത്തിനു വിധേയമാക്കാൻ പ്രേരിപ്പിച്ചത്.
ഭൂമിയിൽ നിന്നും ഇല്ലാതായി എന്ന് വിശ്വസിച്ചുപോന്നിരുന്ന ഒരു വൃക്ഷം ആയിരുന്നു ഇത്. വളരെ അധികം ഔഷധഗുണങ്ങളുള്ള ചെടിയാണ് ഇത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരത്തിൽ ഒരു മരം ക്ഷേത്രമുറ്റത്ത് ഉണ്ട് എന്ന വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. എന്നാൽ വനംവകുപ്പ് വരുന്നതിനും വർഷങ്ങൾക്കു മുൻപുതന്നെ മരത്തിന്റെ സംരക്ഷണം ക്ഷേത്രകമ്മിറ്റി ഏറ്റെടുത്തിരുന്നു. വൃക്ഷത്തിന് ചുറ്റും പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചു പോരുകയായിരുന്നു. 20 മീറ്റർ ആണ് മരത്തിന് വളർച്ച. ധാരാളം ശിഖരങ്ങളും ഉപശിഖരങ്ങളും ഉണ്ട്.