ജൂഡോ ആൻറണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് വിപി ഖാലിദ് എന്ന നടൻ്റെ മരണം. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ഒരു സൂപ്പർഹിറ്റ് പരമ്പര ആണ് ഇത്. ഇപ്പോഴിതാ സഹപ്രവർത്തകൻ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ വേദന പങ്കുവയ്ക്കുകയാണ് നടി സ്നേഹ ശ്രീകുമാർ.
മറിമായം എന്ന പരമ്പരയിൽ ഇതിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്ന നടിയാണ് സ്നേഹ. ഫേസ്ബുക്കിലൂടെയാണ് താരം ഒരു കുറിപ്പ് പങ്കുവെച്ചത്. വൈക്കത്ത് സിനിമാ ഷൂട്ടിംഗിനിടയിൽ ഇദ്ദേഹത്തെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനം ഇദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. സ്നേഹ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു.
രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു. മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്. എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്.