കോഴിക്കോട് പുള്ളാവൂർ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന ഉത്തരവിനോട് പ്രതികരിച്ച് നടി രഞ്ജിനി.
കോഴിക്കോട് പുള്ളാവൂർ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റരുതെന്ന് നടി രഞ്ജിനി പറഞ്ഞു.
കോഴിക്കോട് ജില്ലാ കലക്ടറോടും മേയറോടുമാണ് നടി ഫേസ്ബുക്കിലൂടെ അഭ്യർത്ഥന നടത്തിയത്.
ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേ എന്നും രഞ്ജിനി ചോദിക്കുന്നു.
നടിയുടെ ഫേസ്ബുക് പോസ്റ്റ് _
‘പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോൾ സൂപ്പർതാരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റരുത് എന്ന് കോഴിക്കോട് ജില്ലാ കലക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുന്നു. ഏകദേശം രണ്ടാഴ്ച മാത്രം അകലെയുള്ള വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ് ലോകം.
കൂടാതെ, ഈ കട്ട് ഔട്ടുകൾ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ഒരു ലോക വാർത്ത സൃഷ്ടിച്ചു… അത് ഉയർത്തിയ ആരാധകർക്ക് നന്ദി. എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ.
കട്ടൗട്ടുകള്‍ എടുത്തുമാറ്റി ഈ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്…. ഇത് കേരളത്തിന് അഭിമാനമല്ലേ? ‘, രഞ്ജിനി കുറിച്ചു.
ഭീമന് കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ച് അഭിഭാഷകന് ശ്രീജിത്ത് പെരുമന പരാതി നൽകിയിരുന്നു.
പരാതിയിൽ,അര്‍ജന്റീനയുടേയും ബ്രസീലിന്റേയും ആരാധകരോട് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ആണ് നടിയുടെ പ്രതികരണം. പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില് കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു.