ബീഹാർ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്. വോട്ടെടുപ്പ് അവസാനിച്ച ഉടനെതന്നെ എക്സിറ്റ് പോൾ ഫലങ്ങൾ ചാനലുകൾ പുറത്തുവിട്ടു തുടങ്ങി. എല്ലാ എക്സിറ്റ്പോൾ കളിലും മഹാ സഖ്യം അധികാരത്തിൽ വരും എന്നാണ് സൂചിപ്പിക്കുന്നത്. ബിജെപി ചാനലായ റിപ്പബ്ലിക് ടിവി പോലും പ്രവചിക്കുന്നത് മഹാസഖ്യം അധികാരത്തിൽ വരും എന്നാണ്.
മഹാ സഖ്യത്തിലെ പ്രധാനപ്പെട്ട പാർട്ടികൾ രാഷ്ട്രീയ ജനതാദളും ഇന്ത്യൻ നാഷണൽ കോൺഗ്രസും ആണ്. അധികാരത്തിൽ വരികയാണെങ്കിൽ വെറും 31 വയസ്സ് മാത്രം പ്രായമുള്ള തേജസ്വി യാദവ് ആയിരിക്കും അടുത്ത ബിഹാർ മുഖ്യമന്ത്രി. മുൻ ബിഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലുപ്രസാദ് യാദവിൻ്റെ മകനാണ് തേജസ്വി യാദവ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാൾ ആയിരിക്കും തേജസ്വി.
അബദ്ധവശാൽ രാഷ്ട്രീയത്തിലേക്ക് വന്ന ഒരു രാഷ്ട്രീയക്കാരനാണ് തേജസ്വി. രാഷ്ട്രീയത്തിൽ തനിക്ക് താൽപര്യമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ക്രിക്കറ്റ് തിരഞ്ഞെടുത്ത വ്യക്തിയാണ് തേജസ്വി. നാലു വർഷക്കാലത്തോളം ഐപിഎല്ലിൽ തേജസ്വി കളിച്ചിരുന്നു. ഡൽഹി ഡെയർഡെവിൾസ് ടീമിൽ ആയിരുന്നു തേജസ്വി കളിച്ചിരുന്നത് എങ്കിലും അധികം തിളങ്ങാൻ സാധിച്ചില്ല.
പിന്നീട് ലാലുപ്രസാദ് യാദവ് നിർബന്ധിച്ചതിനു ശേഷമാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2015 വർഷത്തിൽ മഹാസഖ്യം അധികാരത്തിൽ വന്നപ്പോൾ തേജസ്വി ആയിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ പിന്നീട് സർക്കാറിൽ രാഷ്ട്രീയ മാറ്റം ഉണ്ടാവുകയും തേജസ്വി പ്രതിപക്ഷനേതാവ് ആവുകയും ചെയ്തു. പിന്നീട് നാലു വർഷത്തോളം ബീഹാറിലെ പ്രതിപക്ഷനേതാവ് ആയിരുന്നു ഈ യുവാവ്.
നാളെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് തേജസ്വി യാദവ്. ബീഹാർ പ്രതിപക്ഷനേതാവ് ആയിട്ടുള്ള അവസാനത്തെ ദിനം കൂടി ആയിരിക്കും നാളെ. മറ്റന്നാൾ മുതൽ ബീഹാർ മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന് ഈ മുപ്പത്തിയൊന്നുകാരൻ സ്വന്തം പേരുകൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.