തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ നിറഞ്ഞിരിക്കുകയാണ്.അതെ സമയം കേരളത്തിൽ ആറ് മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിലൊന്നാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.മറ്റൊന്ന്,സുരേഷ് ഗോപിയില്‍ സംഭവിച്ച മാറ്റവും അദ്ദേഹവുമായി മുമ്പുണ്ടായിരുന്ന അടുപ്പവുമെല്ലാം വിശദീകരിക്കുകയാണ് ആലപ്പുഴ എംപി എഎം ആരിഫ്. 2019ല്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ കേരളത്തിലെ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ സിപിഎമ്മിന്റെ മാനം കാത്ത നേതാവാണ് ആരിഫ്. അദ്ദേഹം മാതൃഭൂമിയിലെ ടീ ബ്രേക്ക് വിത്ത് എംപി എന്ന പരിപാടിയില്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.സുരേഷ് ഗോപിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് ആരിഫ് എംപി പറഞ്ഞു. സുരേഷ് ഗോപി സിനിമാ മേഖലയില്‍ തിളങ്ങി നില്ക്കുന്ന കാലമായിരുന്നു. അന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ല. തന്റെ വീട്ടില്‍ പലതവണ വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സുരേഷ് ഗോപിയോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു
മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വേണ്ട, ആരിഫിനെ മല്‍സരിപ്പിക്ക് എന്ന് താന്‍ പറഞ്ഞുവെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അത് സത്യമായിരിക്കണം. കള്ളം പറഞ്ഞതായി എനിക്ക് തോന്നുന്നില്ല. അതെ സമയം സുരേഷ് ഗോപിയുമായി ഇപ്പോഴും സ്നേഹക്കുറവൊന്നുമില്ല. സമീപകാലത്ത് ചില പ്രശ്നങ്ങളില്‍ ചോദ്യങ്ങള്‍ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാല്‍ പ്രതികരിക്കാന്‍ മടിച്ചു. സുരേഷ് ഗോപി തിരഞ്ഞടുപ്പില്‍ ജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ആരിഫ് എംപി പറഞ്ഞു. സുരേഷ് ഗോപി തന്നെ അത് കളഞ്ഞുകുളിക്കുമെന്നും സരസരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യക്തിപരമായി സുരേഷ് ഗോപി കൊള്ളാം. പക്ഷേ, അദ്ദേഹത്തിന്റെ പ്രസ്ഥാനമാണ് പ്രശ്നം. അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പിയത് തുപ്പല് കോളാമ്പിയിലായ പോലെയാണ്. സുരേഷ് ഗോപി ബിജെപിയിലായിപ്പോയി. അതുകൊണ്ടുതന്നെ സംസാരം മുഴുവന്‍ വര്‍ഗീയ ചുവയോടെയായി. ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യന് സുഹൃത്തായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോള്‍ പ്രയാസമാണെന്നും ആരിഫ് എംപി പറയുന്നുണ്ട്.സുരേഷ് ഗോപിയുടെ പഴയ ഗുണത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ ഗുണവും പോയി.