ടെർക: മുൻ ഘാന ഇന്റർനാഷണൽ റാഫേൽ ദ്വാമേന (28) ഫുട്ബാൾ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു.അൽബേനിയൻ ലീഗ് മത്സരത്തിനിടെയായിരുന്നു ദാരുണാന്ത്യം.ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
കുഴഞ്ഞു വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജും എഫ് കെ പാർടിസാനി ടിറാനയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇംപ്ലാന്റബ്ൾ കാർഡിയോവെർടര്- ഡിഫൈബ്രില്ലേറ്ററിന്റെ സഹായത്തോടെയായിരുന്നു റാഫേൽ കളിച്ചിരുന്നത്.
2017-ൽ പ്രീമിയർ ലീഗിലെ ബ്രൈറ്റൺ ക്ലബിൽ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിൽ തകരാർ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന്റെ ക്ലബ്ബ് പ്രവേശനവും മുടങ്ങി.
പിന്നാലെ ഓസ്ട്രിയയിൽ ലുസ്തെനൊക്കുവേണ്ടിയും എഫ് സി സൂറിച്ചിനുവേണ്ടിയും കളിച്ചു. പിന്നീട് സ്പെയിനിലെ ലെവാന്റയിലേക്ക് കൂടുമാറുന്നത്. എന്നാൽ, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അൽബേനിയൻ ലീഗിലേക്ക് ചേക്കേറിയത്. 2017-2018 വർഷം ഘാന ദേശീയ ടീമിന് വേണ്ടി ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.